Saturday 30 July 2022

താടക

താരക ഫ്ലാറ്റിന്റെ വാതിൽ തുറന്നു അകത്തേക്ക് കയറുമ്പോൾ റൂം ഫ്രഷ്നറിൽ നിന്ന് നനുത്ത അത്ത൪ മണം പരന്നു. താരക ജാനകിയുടെ മുഖത്തേക്ക് നോക്കി, അവൾ മണം ആസ്വദിക്കുന്നത് കണ്ടു ചിരിച്ചു. ഇതേതാ സ്മെൽ വല്ലാതെ പരിചയം തോന്നുന്നു. ജാനകി മൂക്കുവിട൪ത്തി ചോദിച്ചു, താരക അത് കേട്ട ഭാവം നടിച്ചില്ല. അവളുടെ ഓർമ്മകൾ ഒരുപാട് ദൂരെ ഒരു ഗ്രാമത്തിലെ ട്രൈബൽ വെൽഫെയർ സ്കൂളിന്റെ മുൻബഞ്ചിലായിരുന്നു. പഠിക്കുന്ന ക്രമത്തിൽ കുട്ടികളെ ഇരുത്തിയതുകൊണ്ട് മാത്രം മുന്നിലായി പോയതായിരുന്നു താരക.
തൊട്ടടുത്ത് ക്ലാസ് ടീച്ചറുടെ മകൾ ശ്രുതി. ഊരിലെ സ്കൂളിൽ താൽക്കാലികമായി, അമ്മയ്ക്ക് മാറ്റം കിട്ടുവോളം അവിടെ ചേർന്നവൾ. അവളുടെ അലക്കി തേച്ച, വടിവൊത്ത യൂണിഫോമിൽ നിന്നാണ് ആ മണം വരുന്നത്. ചേച്ചി പഠിപ്പു നി൪ത്തുന്നതുവരെ ഉപയോഗിച്ച്, കഴുകി കഴുകി നരച്ച, പിന്നിയ തന്റെ യൂണിഫോമിനെ നോക്കി താരക കൂടുതൽ മണം പിടിക്കുമായിരുന്നു. പാവാടയുടെ മാഞ്ഞുപോയ പച്ചപ്പിലേക്ക് അവൾ കാടകത്തിന്റെ കരിപ്പച്ച ആവാഹിച്ച് ക്ലാസ്സിൽ കൂടുതൽ ശ്രദ്ധിച്ചിരിക്കും. ശ്രുതിയുടെ വെളുത്ത നാരുപോലെയുള്ള കൈകളും വിടർന്ന കണ്ണുകളും കണ്ണെടുക്കാതെ മിഴിച്ചു നോക്കും. കാണു൦തോറും അവളുടെ ഭംഗി കൂടിക്കൂടി വരുന്നത് നോക്കി എന്നും അവളോട് കൂട്ടുകൂടാൻ വെമ്പി നിന്നു താരക. പക്ഷേ അടുക്കാൻ ശ്രമിക്കുമ്പോൾ താടക എന്ന് കളിയാക്കി ശ്രുതി അകലം പാലിച്ചു. അവളെന്നു൦ തന്റെ കൂട്ടാവുന്നത് താരക കനവു കണ്ടു. ടീച്ചറുടെ കുട്ടി, എന്തിനുമേതിനും കുട്ടികളോട് വഴക്കിടുകയു൦ ട്രാൻസ്ഫർ ശരിയാവാത്തതിൽ വിഷമിക്കുകയു൦ ചെയ്യുന്ന ദേഷ്യക്കാരി മിനി ടീച്ചർ…എന്തൊക്കെയോ ഓർത്ത് താരക ബെഡ്റൂമിന്റെ പാതിചാരിയ വാതിൽ തുറന്നു.
കൂടെ ജാനകി ഉള്ളത് ഓർക്കാത്തത് പോലെ അവൾ കണ്ണാടിക്ക് മുന്നിൽ ചെന്ന് തൻറെ ജൂട്ട് സിൽക്കിന്റെ സാരി അഴിച്ചു. നിറഞ്ഞുകവിഞ്ഞ തൻറെ ശരീരത്തിൽ മുപ്പത്തിയെട്ടു വർഷങ്ങൾ വരുത്തിയ മാറ്റങ്ങൾ നിരീക്ഷിച്ചു. കറുത്ത, മേദസ്സുറ്റ ശരീരം, അഞ്ചടി ഉയരത്തിന് ഭൂമി പ്രയോഗിക്കുന്ന പിണ്ഡം അറുപതിൽ കൂടുതലായതിനാൽ പലയിടങ്ങളും അളവിൽ കവിഞ്ഞ് തൂങ്ങിനിന്നു. ഉടലിൽ നിന്നും പൊങ്ങുന്ന നനഞ്ഞ മണ്ണിൻ മണം അവൾ സ്വയം ആസ്വദിച്ചു. കാടിന്റെ നിറമുള്ള കണ്ണുകൊണ്ട് ജാനകിയെ നോക്കി. അശ്രദ്ധമായി പറഞ്ഞു,
"ഹരി എന്നോടൊപ്പ൦ ഉണ്ടായിരുന്ന കാലത്ത് അയാൾ എൻറെ കണ്ണുകളെ കുറിച്ച് പറയുമായിരുന്നു. നിൻറെ കാട്ടു കണ്ണിൽ, ഈ ഇരുണ്ട ഉടലിൽ, ചുരുളഴിയാത്ത മുടിയിൽ കാനനസൗന്ദര്യം മുറ്റിനിൽക്കുന്നുവെന്ന് അയാൾ വർണിച്ചു... "
ജാനകി അവളുടെ ഉടലിലേക്ക് നോക്കി. തൻറെ നീളൻ കൂർത്ത കൈയുയർത്തി വലിച്ചഴിച്ചു. മെലിഞ്ഞുനീണ്ട ഉടലിനെ കണ്ണാടിയിൽ പ്രതിഫലിപ്പിച്ചു.
"ഹരി, എന്നോട് പറഞ്ഞിരുന്നത് എൻറെ കണ്ണിൽ കടൽ ഉണ്ടെന്നാണ് എൻറെ ശരീരത്തിന് ഉപ്പുരസം ആണെന്നും..."
അവൾ ഒന്നുറക്കെ ചിരിച്ചു, ചന്ദനനിറമുള്ള ശരീരത്തിൽ പിണഞ്ഞു കിടക്കുന്ന പച്ച ഞരമ്പുകൾ വലിഞ്ഞു.
"കിടക്കുമ്പോൾ അയാൾക്ക് എൻറെ കറുപ്പായിരുന്നു ഇഷ്ടം. അയാളുടെ വെളുത്ത ശരീരത്തിൽ അമർത്തി എൻറെ തിളങ്ങുന്ന കറുപ്പിനെ അയാൾ ആസ്വദിച്ചു. ഒരുപക്ഷേ ആസ്വദിക്കുന്നു എന്ന് എന്നോട് പറഞ്ഞിരുന്നു..."
കിടക്കയിലെ നേർത്ത ചുളിവുകളെ കൈകൊണ്ട് വിടർത്തുന്നതിനിടെ താരക അതിലിരുന്നു പറഞ്ഞു.
വിവാഹപ്പന്തലിൽ വച്ചാണ് ഹരി ഞാൻ അയാളുടെ ഭാഗ്യമാണെന്ന് പറഞ്ഞത്, ജാനകി പറഞ്ഞു. പിന്നീട് സുഹൃത്തുക്കൾക്ക് പരിചയപ്പെടുത്തുമ്പോൾ ഒക്കെ ഇടയ്ക്ക് അത് ആവർത്തിച്ചിരുന്നു. ജാനകിയുടെ കരിനീല കണ്ണുകൾ താരകയിലേക്ക് നീണ്ടു. സാഗരവശ്യത നിറഞ്ഞ മിഴികളിലേക്ക് നോക്കിയ താരകയുടെ കണ്ണുകൾ വന്യമായിരുന്നു. ജാനകിയുടെ വെളുത്ത ശരീരത്തിൽ ഉയർന്നുവന്ന പച്ച ഞരമ്പുകളിൽ അവൾ കൈയ്യോടിച്ചു. നീണ്ട വിരലുകൾ എടുത്ത് അവൾ അവളുടെ ശരീരത്തിലേക്കണച്ചു. താരകയുടെ മിടിക്കുന്ന ഞരമ്പുകളിൽ ജാനകി കാട്ടരുവിയുടെ വേഗം കണ്ടു ചിരിച്ചു.
എൻറെ ഉള്ളിലെ അരുവികളിൽ ആദ്യമായി നീരാടാൻ ഇറങ്ങിയത് ദൂരെ നിന്ന് വന്ന ഒരു മാഷായിരുന്നു. പത്താം ക്ലാസിൽ വച്ച്, അയാൾ എൻറെ മുന്നിൽ ഒരു അവധൂതനായി നിന്നു. ഞാൻ തുടർന്ന് പഠിക്കേണ്ട കോളേജുകളെ കുറിച്ച് കിട്ടുന്ന ഗ്രാന്റുകളെയും സ്കോളർഷിപ്പുകളെയു൦ കുറിച്ച് ഒക്കെ നിരന്തരം പറഞ്ഞു. പിന്നെ എന്നെ സ്മാർട്ടാക്കാൻ ആണെന്ന് പറഞ്ഞ് അയാൾ എൻറെ ഉടലിൽ തൊട്ടു. താരക കൈയുടെ ചലനം നിർത്തി.
"പ്ലസ് വണ്ണിനു സ്കൂൾ മാറിയ ശേഷം ഞാൻ അയാളെ കണ്ടിട്ടില്ല," പറഞ്ഞു പൂരിപ്പിച്ചത് ജാനകി ആയിരുന്നു. പക്ഷേ പറയാനുണ്ടായിരുന്നത് മാഷിൻറെ കഥയല്ല അയൽവക്കകാരനായ ഒരു അങ്കിളിൻറെ!
രണ്ടുപേരും ചിരിച്ചു. പുറത്തേക്കുയ൪ന്നുവന്ന ഉണങ്ങാത്ത മുറിവിൽ പരസ്പരം ചുംബനം പുരട്ടി. മൌന൦ ഭേദിച്ച് താരക തുട൪ന്നു, ലഹരിയുടെ ലോകത്തിൽ കിടന്നു പുളഞ്ഞിരുന്ന ഒരു കൃമി പോലെയാണ് വെളുത്ത് മെലിഞ്ഞ, ഒന്നു നിൽക്കാൻ പോലും ശേഷിയില്ലാത്ത ഹരി എന്നിലേക്ക് കടന്നു വന്നത്. കോളേജ് കാലത്താണത്. ശരിക്കും കോളേജ് കഴിഞ്ഞു൦ അവനെ കാണാം എന്ന് കരുതിയാണ് ഞാൻ പിജി ചെയ്ത് തന്നെ. താരക പതുക്കെ നിർത്തി,
ജാനകി തുടർന്നു. മാന്യനായ ഉയർന്ന ജോലിയും തറവാട്ടു മഹിമയും ഉള്ള ഒരു യുവാവിന്റെ മാട്രിമോണി പരസ്യമായിരുന്നു എനിക്ക് ഹരി. ജാതക പൊരുത്തവും സ്ത്രീധന പൊരുത്തവും നോക്കിയാണ് ജീവിതം തുടങ്ങിയത്.
താരക തൻറെ ചാടിയ വയറിൽ കൈവച്ചു, ഹരി എൻറെ അടുത്തു നിന്നു പോകുമ്പോൾ മാരി എൻറെ വയറ്റിൽ മൂന്നുമാസം ആയിരുന്നു. ഊരിലെ അപ്പൻമാരില്ലാത്ത കുഞ്ഞുങ്ങളിലേക്ക്, പടിപ്പുകാരിയായ എൻറെ മകനും വന്നുചേരുമെന്ന് അപ്പ ഓർത്തതേയില്ല. ചേച്ചിയുടെ കുട്ടികൾക്കൊപ്പം അവനും അവിടെ വളർന്നു. ഊരിലെ പേരു തന്നെ മതി മകന് എന്ന് ഞാൻ തീർത്തു പറഞ്ഞു. അവൻ മുലകുടി നിർത്തിയപ്പോൾ തിരിച്ചു വണ്ടികയറി പഠനം തുടർന്നു, ഊരിന് പുറത്ത്…കേരളത്തിന് പുറത്ത്…ഇന്ത്യയ്ക്ക് പുറത്ത്…ഒക്കെ ഞാൻ എന്നിൽ നിന്നും പുറത്തിറങ്ങാനുള്ള വഴികൾ തേടി നടന്നു. വിദ്യാഭ്യാസ൦ നേടി, സ൦ര൦ഭകയായി…

ഹരിയുടെ വീടിനുള്ളിലെ ചെറിയ ലോകത്തിൽ നിന്നും പുറത്തേക്ക് ഒരു ജോലിക്ക് പോകാൻ അവസരം കിട്ടിയത് വർഷങ്ങൾ കഴിഞ്ഞാണ്, ജാനകി ശബ്ദംതാഴ്ത്തി പറഞ്ഞു. എന്നെ ഒഴിഞ്ഞു മറ്റൊരാളിലേക്ക് ഹരി, മനസ്സ് പറിച്ചു നട്ടപ്പോൾ. അങ്ങനെയാണ് നമ്മുടെ കമ്പനിയിൽ വന്നു ചേരുന്നത് അവിടുന്നാണ് അറിയുന്നത് കമ്പനിയുടെ ഉടമ ഹരിയുടെ ആദ്യത്തെ പെണ്ണാണെന്ന്, ജാതി മഹിമയിൽ തഴഞ്ഞുവെങ്കിലു൦ ബുദ്ധി ശക്തിയിൽ എന്നും ഞാൻ കേട്ട പുകഴ്ത്തൽ - താരക.
രണ്ടുപേരും മുഖത്തോടുമുഖം നോക്കി ചിരിച്ചു, പരസ്പരം ചുംബിച്ചു. താരക അവളുടെ കയ്യിലൂടെ, നീണ്ട ഞരമ്പുകളിലൂടെ വെളുത്ത ശരീരത്തിലേക്ക് കയറി, ജാനകിയുടെ ശരീരത്തിൽ എത്ര തിരഞ്ഞിട്ടും ഹരിക്ക് കണ്ടെത്താനാവാത്ത മറുകരയിലേക്ക്…
കണ്ണാടിയിൽ കറുത്ത ശരീരത്തിലെ മിനുപ്പിൽ നിന്ന് താരക വിളറിവെളുത്ത മുലകളുള്ള ജാനകിയെ കാമത്തോടെ നോക്കി. മറ്റാർക്കും, ഹരിക്ക് ഒരിക്കൽ പോലും തരാൻ ആവാത്ത രതിസംതൃപ്തി അവളിൽ നിന്നും നേടുന്നതിന്റെ രഹസ്യം തേടി അവൾ ജാനകിയുടെ ചുണ്ടിൽ ചുണ്ടമർത്തി. അവളുടെ ശരീരത്തിൽ നിന്നും ഊറിവന്ന മദജലത്തിൽ മുഖമമർത്തി. അപ്പോൾ അവൾക്ക് ദൂരെ ഏതോ ഒരു യൂണിഫോമിൽ നിന്നും പരക്കുന്ന അത്ത൪ മണ൦ ഓർമ്മവന്നു, അവൾ ഉറക്കെ വിളിച്ചു ശ്രുതി… തിരസ്കാരത്തിന്റെ ആദിമന്ത്ര൦ മൊഴിഞ്ഞവൾ...ശ്രുതി, വേദത്തിന്റെ പര്യായം...കാതിൽ മറ്റൊരു ശീൽക്കാരത്തിൽ ഒരു മറുവിളികേട്ടതായി അവൾക്ക് തോന്നി. താടക…പൊട്ടിച്ചിരിയോടെ ആ വിളി മുഴങ്ങി... ഹരിയുടെ കൂർത്ത ശബ്ദത്തിൽ അതാവ൪ത്തിക്കപ്പെട്ടു.
താരക ജാനകിയുടെ ശരീരത്തിൽ നിന്നുയ൪ന്ന് ഉറക്കെ പൊട്ടിച്ചിരിച്ചു. താടകയല്ല….താരക…താടകയെന്നത് നുണയാണ്…നിങ്ങളുണ്ടാക്കിയ നുണ. ജാനകിയ്ക്കു൦ ഹരിയ്ക്കു൦ ശ്രുതിയ്ക്കു൦ തോന്നുന്ന നുണ. രണ്ടുപേരും ആലിംഗനത്തിൽ നിന്നും വേർപെട്ടു… മുറിയിൽ പടർന്ന കാട്ടിലേക്ക് താരക കണ്ണുപായിച്ചു...എല്ലാവരു൦ അവിടെ ശിശുക്കളെപ്പോലെ ഓടി നടക്കുന്നു...മിനി ടീച്ചർ, മാഷ്, ഹരി, അപ്പ, മാരി എല്ലാവരും...വന്യമായ ഒരു തണുപ്പ് താരകയുടെ ശരീരത്തിലേക്ക് കയറി...അപ്പോൾ ജാനകിയുടെ ദേഹത്ത് കറുത്ത ഞരമ്പുകളിൽ കാട്ടരുവിയുടെ വേഗത പടരുന്നത് ഒരു നിമിഷം താരക നോക്കി നിന്നു…

Saturday 9 July 2022

മനോധരി


തീയ്യിന്റെ ചുവന്ന വെളിച്ചം ചുറ്റും ചിതറിത്തെറിച്ച് തിളങ്ങി നിന്നു. രാത്രി, തീയിന്റെയും ആരവങ്ങളുടെയും ഇടയിൽ മറ്റൊരു കനൽ തന്റെ നെഞ്ചിൽ ആളുന്നത് മനോധരി അറിഞ്ഞു. ദൂരെയെവിടെയോ ഒരു ചിതയിൽ, ഒരു കഴുമരത്തിൽ അല്ലെങ്കിൽ ആറടി മണ്ണിനുള്ളിൽ, എവിടെയോ എവിടെയോ തന്റെ ശങ്കരന്റെ ശരീരം. എണ്ണമുക്കിയ പന്തക്കോലങ്ങൾക്ക് നടുവിൽ മാനം മുട്ടുന്ന കുരുത്തോലത്തിരുമുടിയിളക്കി കണ്ഠാകർണൻ ഉറഞ്ഞാടുന്നു. തെയ്യം തന്റെ മുന്നിലാണ് നിൽക്കുന്നത്. മംഗലം കഴിഞ്ഞ് ഇന്നാട്ടിൽ വന്ന് താൻ ഏറ്റവും പേടിച്ച കണ്ഠാകർണൻ! വസൂരിമാലയെ ഇന്നാട്ടിൽ നിന്നും പായിച്ച ദൈവം. അവരുടെ മുന്നിലേക്ക് വന്ന് അരുളപ്പാട് ചെയ്തു... “ഇത് നിന്റെയാണ്…ഈ മണ്ണ്...നീ കാക്കണം...കാത്തുരക്ഷിക്കണം”

മനോധരി ആദ്യമായി പതറാതെ കൈകൂപ്പി. കണ്ണടച്ചു. കണ്ണുതുറന്നപ്പോൾ താൻ ദൂരെമാറിയെവിടെയോ നിന്ന് തെയ്യത്തെ നോക്കുകയാണെന്ന് അവർക്ക് മനസിലായി. വള്ളി ചെവിയിൽ വന്നു പറഞ്ഞു. 

“എണേ, നിങ്ങളെ നോക്കീട്ട് ആ കോട്ടിട്ടാള് ബീട്ടില് ബന്നിട്ടുണ്ട്”.

മനോധരിയ്ക്കറിയാമായിരുന്നു. ആ വരവ്, തെയ്യം മുന്നിൽ കാണിച്ചതാണ്. അവർ കണ്ണുകൾ തെയ്യത്തിന് നേരെ പായിച്ചു. പിറകിൽ ആളുണ്ട്. തന്നെ നിരീക്ഷിച്ചുകൊണ്ടിരുന്ന ആ സാമീപ്യം ശ്രദ്ധയോടെ മനസിലാക്കി.

തീവെളിച്ചത്തെ വകഞ്ഞ് കറുത്ത ഇരുട്ടിലേക്ക് അവർ നടന്നു. ഇരുട്ട് ചതിക്കാറില്ല, വെളിച്ചവും വെള്ളച്ചിരികളുമാണ് എന്നും തങ്ങളെ ചതിച്ചിട്ടുള്ളത്. നടവരമ്പ് കാണാൻ കഴിയില്ലെങ്കിലും കാലങ്ങളോളം വിതച്ച് കൊയ്ത ആ നേർത്ത വഴിയിലൂടെ നിത്യഭ്യാസിയായി അവർ നടന്നു. ഈ വഴിയെ കൈപിടിച്ചാണ് ശങ്കരനെ പഠിക്കാൻ കൊണ്ടാക്കിയിരുന്നത്, താനും ശങ്കരന്റെ അച്ഛനും കൂടി പാലോടിയ നെല്ലിനെ നോക്കി നടന്നിരുന്നത്. കൊയ്ത്തുപാട്ടുകളുടെ താളത്തിൽ തവളകൾ കരയുന്നുണ്ടായിരുന്നു അപ്പോൾ. ഈ വരമ്പിന്റെ വഴിയറ്റത്താണ് ശങ്കരനെ അവസാനം കണ്ടത് എന്നോർത്തപ്പോൾ മനോധരിയുടെ നെഞ്ചിൽ വീണ്ടും കനൽ ആളിത്തുടങ്ങി.

പഠിച്ചില്ലാത്ത തനിക്ക് അവന്റെ ഒരു വർത്തമാനവും മനസ്സിലാവില്ലായിരുന്നു. മുംബൈയിലേക്ക് പോകാനായി അവനൊരിക്കൽ യാത്ര ചോദിച്ചു. വല്യൊരു മൾട്ടിനാഷണൽ കമ്പനിയിൽ ജോലി കിട്ടിയെന്ന് പറഞ്ഞു. അതെന്തെന്നറിഞ്ഞില്ലെങ്കിലും ഏകമകന്റെ നിശ്ചയദാർഢ്യത്തിൽ അവർ കണ്ണീരോടെ അയാളെ അയച്ചു. അതിനുശേഷം ഒരു തവണ ശങ്കരൻ വീട്ടിൽ കയറി വന്നു. നീട്ടിയ താടിയും സഞ്ചിയുമായി ചടച്ച് മെലിഞ്ഞ്... അയാൾ വന്നത്, അയാളെ തിരഞ്ഞു വരുന്ന ഒരു സന്ദേശം സ്വീകരിക്കാനായിരുന്നു. ഏതോ ഒരു ഗ്രാമത്തിലെ ജനതയെ വെള്ളക്കാരുടെ പോരിൽ നിന്നും രക്ഷിക്കാനുള്ളതെന്തോ ആണെന്നവൻ അവ്യക്തമായി സൂചിപ്പിച്ചു. അന്ന് പതറിയ തന്നെ ആശ്വസിപ്പിക്കാൻ അയാൾ കൈവെള്ളയിൽ വിരൽ ചേർത്തമർത്തിയ ചൂട് ഈ പാതിരാക്കുളിരിലും മനോധരിയ്ക്ക് തന്റെ കൈയിൽ അനുഭവപ്പെട്ടു. ശങ്കരൻ പറഞ്ഞു, “അമ്മാ ഇത് നമ്മുടെ മണ്ണാണ്...നമ്മുടെ തലമുറകൾ പോരാടി, ജീവിച്ചുമരിച്ച് നമുക്കായി മാറ്റിവച്ചയിടം... ഇനി പിറക്കാനിരിക്കുന്ന ഉയിരുകളോട് നാമിതിന് കടപ്പെട്ടിരിക്കുന്നു... എവിടെനിന്നെങ്കിലും വന്ന പരദേശികൾക്കുള്ളതല്ല ഈ നാട്....കാത്തുരക്ഷിക്കണം....കാത്തുരക്ഷിക്കണം”. അയാളെന്ത് സംഭവിക്കുമെന്ന് താൻ ഓരോ നിമിഷവും പതറിയിരുന്നു. എങ്കിലും എത്രയൊക്കെ ഭയന്നിരുന്നെങ്കിലും ശങ്കരന്റെ വാക്കിന്റെ തീക്ഷ്ണത കാരണം അയാളെ തടയാൻ ശ്രമിച്ചില്ല. ഓർമ്മകൾ വേരറുത്ത് മാനത്തേക്ക് പടരുകയായിരുന്നു. തെയ്യത്തിന്റെ ആർപ്പുവിളികൾ വിദൂരതയിൽ മുഴങ്ങി.

വഴിയറ്റത്ത് വെള്ളക്കാരുടെ പോലീസ് വസൂരിമാലയെപ്പോലെ ഭയപ്പെടുത്തി നിൽക്കുന്നത് മനോധരി നോക്കി. കാടുകയറണം. കാടകത്തെങ്ങോ ഒരു കോവിലുണ്ട്. അവിടെ വരുന്ന ഒരു ഗർഭിണിപ്പെണ്ണിന്റെ കയ്യിലാണ് ഈ കത്തും പൊതിയും നൽകേണ്ടത്. ഇനിയും മൂന്ന് ദിവസം കഴിഞ്ഞാണത്. വെളുത്തപക്ഷത്തിലെ തൃതീയയ്ക്ക്. റൌക്കയ്ക്കുള്ളിൽ ഒളിപ്പിച്ച ഒരു കടലാസ് കഷ്ണവും ചെറിയ പൊതിയും അവർ അമർത്തിപ്പിടിച്ചു. ശങ്കരൻ സ്വാതന്ത്ര്യത്തെപ്പറ്റി പറഞ്ഞ ഓരോ കാര്യവും അയാളെ അപടകത്തിലാക്കുമെന്നോർത്ത് ഉള്ളുലച്ചിരുന്നതായിരുന്നു. പക്ഷെ ഇന്നലെ, പഠിപ്പില്ലാത്ത ഒരമ്മയെ ആരും സംശയിക്കില്ലെന്ന് ഉറപ്പുപറഞ്ഞ് താനിതേറ്റുവാങ്ങിയപ്പോൾ കൈ തെല്ലും വിറച്ചില്ല. ശങ്കരൻ ഇതിനായാണ് വന്നത്. പോലീസു പിടിച്ചുകൊണ്ടുപോകുമ്പോഴും അതുതന്നെ പറഞ്ഞു. അത് സാധിപ്പിച്ചുകൊടുക്കണം. തെയ്യത്തിന്റെ അരുളപ്പാട് വീണ്ടും മനോധരിയുടെ കാതിൽ തിരയടിച്ചുവന്നു “ഇത് നിന്റെയാണ്....ഈ മണ്ണ്...നീ കാക്കണം”.  

മനോധരി കാട്ടിലേക്കുള്ള ഇടവഴി തിരിഞ്ഞു. മനസിലേക്ക് ഭയം അരിച്ചുകയറുമാറ് പിന്നിൽ കാലടികൾ അടുത്തുവരുന്നതായി തോന്നി. മുന്നോട്ട് പോയേ മതിയാവൂ... ഭയം മാറുന്നതിനായി മനോധരി പഴയ മണിക്കുട്ടിയായി അച്ഛമ്മയുടെ മടിയിൽ കിടന്ന് കഥ കേൾക്കാൻ തുടങ്ങി.

“അങ്ങന അച്ചങ്കരപ്പള്ളീല് മാക്കോം മാക്കത്തിന്റെ ഏട്ടമ്മാറും എത്തി. ചുറ്റും നല്ല കാടാന്ന്...ആരൂല്ല കാണാൻ. അനിയനെ തൊട്ടിലാട്ടി, മടിയിലുള്ള തനിക്ക് വേണ്ടി ഈണത്തിൽ അച്ഛമ്മ കഥ പറഞ്ഞു. പിന്നിലെ കാലടികളെ അവഗണിച്ച് മനോധരി, കഥ കൂടുതൽ ഉച്ചത്തിൽ കേൾക്കാൻ തുടങ്ങി.

“അപ്പൊ അടുത്തൊര് പൊട്ടക്കെനറ്റ്ണ്ട്. അങ്ങന ആട എത്തിയപ്പ മാക്കത്തോട് സഹോദരമ്മാറ് പറയ്യാ, ദാ മാക്കേ നോക്ക് .....” അച്ഛമ്മ വെറ്റില മുറുക്കിത്തുപ്പി. കിതപ്പോടെ മനോധരി ഒന്ന് നിർത്തി. വീണ്ടും വേഗത്തിൽ നടത്തം തുടർന്നു. കുറ്റിച്ചെടികൾക്കിടയിലൂടെ കൈകൾ നീട്ടിപ്പിടിച്ച് തപ്പിത്തടഞ്ഞ് അവർ നടന്നു. അച്ഛമ്മ കാതിൽ കഥ പറഞ്ഞു, മനോധരിയുടെ ചുണ്ടുകൾ അത് മൃദുവായി ഏറ്റ് പറഞ്ഞു. 

“അതാ മാനത്തൊരു വെള്ളി നക്ഷത്രം ഉദിച്ച് നിക്കുന്ന കാണുന്ന കണ്ടാ…ഏട്ടമ്മാറുടെ മനസിലിരുപ്പ് അറിഞ്ഞോണ്ടന്നെ മാക്കം നക്ഷത്രത്തിന്റെ നെഗലുകാണാൻ കെനറ്റീ നോക്കി”

കാലടിയൊച്ചകൾക്കൊപ്പം കുതിരക്കുളമ്പടി കേൾക്കുന്നതായി തോന്നി മനോധരിയ്ക്ക്. ഇന്ന് അമാവാസിയാണ്. ഇരുട്ട് തന്റെ ജീവന് കനിഞ്ഞു നൽകിയ അനുഗ്രഹം. ആയിരം പൌർണമികൾ കാണുമെന്ന് പണ്ട് കണിയാനെഴുതിയ തന്റെ ജാതകം അവരോർത്തു. അഞ്ച് പതിറ്റാണ്ട് മുൻപായിരിക്കണം അത്. താൻ ഋതുമതിയായ കാലത്ത്. ആയിരം പൌർണിമികൾ കാണുന്നൊരാൾ ആയിരം അമാവാസികളെ ഒഴിവാക്കുന്നതെങ്ങനെ! അവർ നടത്തത്തിന്റെ വേഗത കൂട്ടി. കാടിനപ്പുറത്ത് ചെന്നാൽ മൂന്ന് ദിവസം എവിടെ എങ്ങനെ പിടിച്ചുനിൽക്കുമെന്നറിയില്ല. എങ്കിലും പൊതി കൈമാറണം. തന്റെ മകന്റെ ജീവന്റെ വിലയുണ്ട് ഇതിന്. അതിനുവേണ്ടി ഓടിയേ മതിയാവൂ. ഭയത്തിന്റെ മുള്ളുകൾ കാല് തുളയ്ക്കുന്നത് അവരറിഞ്ഞു. കാട്ടുചോലയിൽ കാല് നനച്ച് അതിനെ മുറിച്ചുകടക്കുകയായിരുന്നു മനോധരിയപ്പോൾ. പിറകെ പോലീസുണ്ട്. ശങ്കരനെന്നും പറയും ഈ രാവ് സ്വാതന്ത്ര്യത്തിലേക്ക് പുലരുമെന്ന്. തന്റെ രാജ്യം വിടുതി നേടുമെന്ന്. എന്താണീ സ്വാതന്ത്യം എന്ന് ചോദിക്കുമ്പോൾ അയാൾ ചിരിയ്ക്കും, ചുണ്ടത്തെ മറുക് തെളിഞ്ഞുവരും. 

ഇരുളിലെ ഓട്ടത്തിനിടെ മുറിവുപറ്റിയ കാലുകളിൽ ജലം വാത്സല്യം ചേർത്തുവച്ചു. ഇരുട്ടിൽ പേരറിയാത്ത പൂവുകൾ വിടർന്ന മണം, ചീവീടുകളുടെയും ദൂരെയേതോ ഒറ്റക്കൊമ്പന്റെയും ശബ്ദം. കാലടികൾ, കുളമ്പടി, തന്നെ പിന്തുടരുന്ന ഒരു തീപ്പന്തം. മനോധരി വലിയൊരു മരത്തിനുപിന്നിൽ മറഞ്ഞു. അവർ ആറുപേരുണ്ട്. പോലീസുകാരും ഒരു സായിപ്പും. പിന്തുടരുന്നവരുടെ ചൂട്ടിന്റെ വെളിച്ചം അത്രത്തോളം വിവരം അവൾക്കൊറ്റിനൽകി. 

അൽപനേരമായി ശബ്ദമില്ല. ഇലകളിൽ മഞ്ഞുവീഴുന്ന ശബ്ദം പോലും കേൾക്കാനാവുന്നത്ര നിശബ്ദം. ഇലകൾ പോലും മനോധരിയോട് അടക്കം പറഞ്ഞു, “അമ്മാ ഇത് നമ്മുടെ മണ്ണാണ്…കാത്തുരക്ഷിക്കണം.”

പിന്നെയും നടന്ന് തളർന്ന് അവരൊരു കല്ലിലിരുന്നു. രാവെത്ര പിന്നിട്ടെന്നറിയില്ല. തെയ്യത്തിന്റെ മാറ്റൊലികൾ കേൾക്കാനില്ല. ദൂരമെത്രതാണ്ടിയെന്നോ എവിടെയെത്തിയെന്നോ തിരിച്ചറിയാൻ വയ്യ. കിതപ്പാറ്റുന്നതിനൊപ്പം അവർ നെഞ്ചിലൊളിപ്പിച്ച പൊതിയെ അമർത്തി. ഒടിഞ്ഞുതൂങ്ങിയ മുലയെ അത് യൌവ്വനത്തിലേക്ക് കൊണ്ടുവന്നിരിക്കുന്നു. ഒന്നിനെ മാത്രം! ശങ്കരനുവേണ്ടി ചുരന്ന വാത്സല്യപ്പാൽ അതിലേക്ക് ഊറിനിറയുന്നത് അവരറിഞ്ഞു.

വീണ്ടും കാലടികളും മനുഷ്യശബ്ദങ്ങളും കേൾക്കാനായി. മനോധരി പൊടുന്നനെ മുന്നോട്ട് നീങ്ങി. പിടിക്കപ്പെട്ടേക്കാം എന്ന തോന്നൽ നെഞ്ചിടിപ്പിനെ കാതോളം എത്തിച്ചു. തപ്പിത്തടഞ്ഞ് ഓടുന്നതിനിടെ ഇരുളിന്റെ ദേവനെപ്പോലെ ഒരാന. ചൂര് ആദ്യം മൂക്കിലേക്കടിച്ചു. അവരിളകാതെ നിന്നു. കാണുവാൻ കഴിയുന്നില്ല. അനക്കവും നേർത്ത ശബ്ദവും ആനച്ചൂരും മാത്രം. മനോധരി പതുക്കെ ആ വഴിയിൽ നിന്നും മാറി. അതവന്റെ വഴിയാണ് കയ്യേറിക്കൂടാ...കരുണാർദ്രമായ ആ ചിന്തയിൽ നിന്നും അവർക്കുള്ളിലേക്ക് ഒരു വെളിച്ചം പാഞ്ഞു. തങ്ങളുടെ വഴികളും മണ്ണും കയ്യടക്കി, കുഞ്ഞുങ്ങളുടെ ബാല്യം മോഷ്ടിച്ച് യുവാക്കളുടെ ചിന്തകൾ കയ്യേറി മെതിക്കുന്ന ഒരുകൂട്ടം തനിക്കുപിന്നിൽ കൊലവെറിയോടെ അലറുന്നത് അവരോർത്തു. അച്ഛമ്മ കാതിൽ പറഞ്ഞു, മാക്കത്തിന്റെ മക്കൾ ദിക്കറിയാതെ ഓടുന്നത് നീ കാണുന്നില്ലേ... മനോധരി മനസിൽ പറഞ്ഞു. എന്റെ കുഞ്ഞുങ്ങൾക്ക് തലമുറകളായി കിട്ടിയ ഈ കാടും പുഴകളും ഞങ്ങളുടെ തെയ്യവും ഈ ആകാശവും ഭയത്താൽ ആരാലും പിന്തുടരപ്പെടേണ്ടതില്ലാത്ത വഴികളുമാണ് സ്വാതന്ത്യം. അത് അപഹരിക്കുന്നവർക്ക് നൽകാനുള്ളതല്ല. ഞാനിത് വിട്ടുകൊടുക്കില്ല. ശങ്കരന്റെ വാക്കുകളുടെ പൊരുൾ ഒരു ശരമായി പ്രജ്ഞയിൽ തുളഞ്ഞുകയറി. ആന അവരെ തിരിഞ്ഞുനോക്കി, 

“അമ്മാ…ഇത് നമ്മുടെ മണ്ണാണ്.... സംരക്ഷിക്കണം”

“ശങ്കരാ…” മനോധരി വാത്സല്യത്തോടെ അതിനെ വിളിച്ചു. ആന തിരിഞ്ഞുനടന്നു.

ശങ്കരൻ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടാനാണ് പോയത്. അയാൾ ഒരിക്കൽ പറഞ്ഞു, ഈ കാണുന്ന കാടിനും മലകൾക്കും പുഴകൾക്കും അപ്പുറം ദൂരെയെവിടെയോ ദില്ലി വിളിയ്ക്കുന്നു. പലപ്പോഴും കവലയിലെ ചിലർ ശങ്കരന്റെ പേര് പെരുമയോടെ പറയുന്നത് കേട്ട് താൻ പെരുമ കൊണ്ടത് മനോധരി വെറുതെയോർത്തു. അയാൾ അന്ന് ഉപ്പുകുറുക്കാൻ പയ്യന്നൂർ പോയത് ഓർമ്മയിൽ തെളിഞ്ഞു. വിടരാൻ പോകുന്ന പ്രഭാതത്തെയോർത്ത് അവർ ഇരുട്ടിൽ പതുങ്ങി നിന്നു. 

ഈ പൊതി കൊണ്ടുവന്ന കുട്ടി പറഞ്ഞു, 

“അമ്മാ ഇത് കഴുത്തിലിട്ടോളൂ…”

ഒരു ചരടും പതക്കവും അയാൾ അവർക്ക് നൽകി. കൂടെ ഒരു സന്ദേശവും പട്ടുകൊണ്ട് മറച്ച ഒരു പൊതിയും. 

“വലിയൊരു പ്രദേശത്തെ ജനതയെ മുഴുവൻ ഈ നാടിന്റെ സത്യമറിയിക്കാനുള്ള ഒന്നാണിത്, അഥവാ പോലീസ് കണ്ടെത്തിയാൽ പൊതി നശിപ്പിക്കുക, ഈ പതക്കം ഉടനെ കഴിക്കുക, കൊടിയ വിഷമാണ്. കൈയ്യിൽ കിട്ടിയാൽ അവർ ഇഞ്ചിഞ്ചായി കൊന്നേക്കും, സൂക്ഷിക്കുക.” അയാൾ അർദ്ധമനസോടെ പൊതി മനോധരിയ്ക്ക് കൈമാറി. “പക്ഷെ അമ്മ പറഞ്ഞതുപോലെ അമ്മയെ പിടിക്കാനിടയില്ല…പഠിത്തമില്ലാത്ത ഒരു നാട്ടിൻപുറത്തുകാരി വൃദ്ധയെ അവർ സംശയിക്കില്ല.” കാതിൽ രോമവും കണ്ണിൽ കനലുമുള്ള ആ യുവാവ് നടന്നകന്നു. 

“മോന്റെ പേരെന്താ” മനോധരി വിളിച്ചു ചോദിച്ചു. 

“കേളു എന്ന് വിളിച്ചോളൂ…” അയാൾ തിരിഞ്ഞുനോക്കാതെ നടന്നു.

മനോധരി കഴുത്തിൽ തപ്പി. ആ ചരടും പതക്കവും ഓട്ടത്തിനിടയിൽ എവിടെയോ വീണുപോയിരിക്കുന്നു. താൻ വീണ്ടും വിധവയായതുപോലെ അവർ വിതുമ്പി. വിങ്ങിപ്പൊട്ടിയ കരച്ചിലൊതുക്കി കാടോട് പറ്റിച്ചേർന്നു.

അനക്കം അടുത്തടുത്ത് വരുന്നു. ആളുകളുടെ കിതപ്പുപോലും കേൾക്കാം. തന്റെ മുറിവേറ്റ കാലുമായി അവരോടി. കാടകത്ത് നേരിയ വെളിച്ചം. കിഴക്ക് വെള്ളകീറിയതിന്റെയാവാം. കുറച്ചുമാറി ഒരു പൊട്ടിപ്പൊളിഞ്ഞ ക്ഷേത്രാവശിഷ്ടങ്ങൾ മനോധരി കണ്ടു. മിനുസപ്പെടുത്തിയ കല്ലുകൾ കൊണ്ട് പണിഞ്ഞ ക്ഷേത്രച്ചുമരുകൾ തകർന്ന് വേരുകൾ പടർന്നിരുന്നു. ഗർഭഗൃഹം അടഞ്ഞുകിടന്നു. അവർ അങ്ങോട്ടോടി. വശത്തായി ആഴമേറിയൊരു മണിക്കിണർ കാണുന്നുണ്ടായിരുന്നു. ക്ഷീണിച്ച കയ്യാലുന്തി അടഞ്ഞുകിടന്ന ശ്രീകോവിൽ തുറക്കാൻ അവരൊരു വിഫലശ്രമം നടത്തി. തകർന്നുവീണ ചെറിയൊരു ചിതൽപ്പുറ്റ് കൈയ്ക്ക് മീതെ വീണു. ചിതലുകൾ ചിതറിയോടി. 

പിറകിലുള്ളവർ ക്ഷേത്രം വളഞ്ഞു കഴിഞ്ഞിരുന്നു. കുതിരപ്പുറത്തെ സായിപ്പ് ആംഗലേയത്തിലും അയാളുടെ സഹചാരി നാട്ടുഭാഷയിലും വിളിച്ചുകൂവിക്കൊണ്ടിരുന്നു. ഗർഭഗൃഹത്തിന്റെ ചുവരിലെ ചെറിയ വിടവിലൂടെ മിന്നാമിനുങ്ങുകളുടെ വെളിച്ചം അരിച്ചിറങ്ങുന്നത് മനോധരി കണ്ടു. അവർ തന്റെ ഇടംനെഞ്ചിൽ നിന്നും സന്ദേശവും പൊതിയെടുത്ത് ശ്രീകോവിലിനുള്ളിലെ ആ ജൈവദീപ്തിയിലേക്ക് പതിയെ സമർപ്പിച്ചു. 

വെടിയുണ്ട ദേഹത്ത് തട്ടാതെ കാക്കാൻ പാകത്തിന് ഇരുട്ട് അവിടെ ബാക്കിയുണ്ടായിരുന്നു. ജീവൻ വേണമെങ്കിൽ കയ്യിലുള്ളത് ഞങ്ങളെ ഏൽപ്പിക്കൂ എന്ന് പല ഭാഷയിൽ അവ്യക്തമായ ശബ്ദങ്ങൾ നാലുദിക്കുനിന്നും അവിടെ പടർന്നു. തന്നെ ജീവനോടെ കൈയ്യിൽക്കിട്ടിയാൽ സന്ദേശത്തിനായി അവർ ഈ ക്ഷേത്രം മുഴുവൻ അരിച്ചുപെറുക്കും. അത് കണ്ടെത്തിയേക്കും. കാലിൽ പഴുതാര കയറിയപോലെ പെട്ടെന്നൊരു വിറയൽ മനോധരിയ്ക്ക് ഉള്ളിൽ പടർന്നു. അവർ കണ്ണടച്ചു. അച്ഛമ്മ കഥ പറയുകയാണ്, 

“മാക്കത്തിന് അറിയാമായിരുന്നു സഹോദരന്മാരുടെ ഉള്ളിലിരുപ്പ്. എന്നിട്ടും അവൾ വെള്ളി നക്ഷത്രത്തെ നോക്കി”

മനോധരി ഉറക്കെ വിളിച്ചു പറഞ്ഞു “ഞാൻ പിറന്നമണ്ണാണിത്, എന്റെ അച്ഛനും അമ്മേം ഓര്ക്ക് മുന്നേള്ളോരും ജനിച്ച ഇടം. ഞങ്ങളുടെ മക്കൾ അവരുടെ മക്കൾ...ഇവിടെത്തെ പുല്ലും പൂവും കിളികളും വാഴുന്ന ഇടം. ഞങ്ങളുടെ ജീവന്, അഭിമാനത്തിന് മേൽ അവകാശം പറയാൻ നിങ്ങൾക്കാവില്ല...ഇത് എന്റെ നാടാണ്....” കോവിലിലെ പൊളിഞ്ഞ ചുവരുകളിൽ നേർത്ത മാറ്റൊലി തിങ്ങി, ഇത് എന്റെ നാടാണ്....

എന്തോ താങ്ങി നിർത്തിയതുപോലെ നെഞ്ചകം അമർത്തിപ്പിടിച്ചുകൊണ്ട് പാഞ്ഞ്, മനോധരി ആ മണിക്കിണറ്റിലേക്കെടുത്ത് ചാടി. കണ്ണിൽ വീരചാമുണ്ടിയായി മാക്കപ്പോതി ഉറഞ്ഞുതുള്ളി. തന്റെ ശത്രുക്കൾ ചോരകക്കിച്ചാവുന്നത് അവരുടെ മനസിലേക്കു വന്നു. മാക്കത്തെപ്പോലെ മറ്റൊരു പെൺതെയ്യമായി താൻ ഉറഞ്ഞുയരുന്നത് കണ്ണിൽ തെളിഞ്ഞു. വസൂരിമാലയെപ്പോലെ വെള്ളക്കാരെ നക്കിത്തുടച്ചുനീക്കാൻ വെമ്പുന്ന നിരവധി നീളൻ നാവുകൾ അവർ പുറത്തേക്ക് നീട്ടി. കിണറ്റിൽ നിന്നൊരു പൊൻമാൻ മുകളിലേക്ക് പറന്നുയർന്നു. അത് വിളിച്ചുപറഞ്ഞു, “ഇത് ഞങ്ങളുടെ ദേശമാണ്…ഇവിടെ ജീവിക്കാനുള്ള സ്വാതന്ത്യം ഞങ്ങൾ നേടിയെടുക്കുക തന്നെ ചെയ്യും... ഇത് ഞങ്ങളുടെ മാതൃഭൂമിയാണ്, ഇവിടെത്തെ ഓരോ പുൽക്കൊടിയും അതറിയുന്നു.” പതുക്കെ പതുക്കെ കിണറ്റിലെ ഓളമടങ്ങി.

Tuesday 12 April 2022

ക്ലോസറ്റ്

കുമാരേട്ടൻ മരിച്ചിട്ട് ഇന്ന് പതിനെട്ടാമത്തെ ദിവസമാണ്. അയാളുടെ മകനെയും കൂട്ടി, പണിക്കിറങ്ങുമ്പോൾ വാസു ആലോചിച്ചു, ചെക്കൻ പഠിക്കുന്നതാണ്. ഇപ്പോൾ മാസങ്ങളായി കോളേജൊന്നും ഇല്ലാത്തതുകൊണ്ട് വീട്ടിലിരിപ്പാണല്ലോ. ഉള്ള കടങ്ങളിൽ എന്തെങ്കിലും കൂട്ടിച്ചേർപ്പാവുമല്ലോ എന്ന് അവനും ഓർത്തുകാണും. ഡിഗ്രിക്കാരനും പി.ജിക്കാരനുമാണെന്ന് പറഞ്ഞ് വീട്ടിലിരുന്നിട്ടെന്താകാര്യം!
ബാംഗ്ലൂരിൽ ഐ.ടി കമ്പനിയിൽ ജോലി ചെയ്യുന്ന ഒരാളുടെ വീടിന്റെ പണിയാണ്. കുറച്ചുകാലമായി ലോക്ഡൌൺ കാരണം നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും പണി തുടങ്ങി. പണം ഇട്ട് മറയ്ക്കുകയാണ്. നാലാൾക്ക് താമസിക്കാൻ ഒരു കൊട്ടാരം! മുന്നെ അമ്മായിയച്ഛനായിരുന്നു പണിയുടെ മേൽനോട്ടവും കൊണ്ടുവരാറ്. ഇപ്പൊ ഐ.ടിക്കാരൻ നേരിട്ടിറങ്ങിയിരിക്കുകയാണ് ഉപദ്രവത്തിന്. അയാൾ അജിയോട് പണിയുടെ സമകാല അവസ്ഥ ഒന്ന് സൂചിപ്പിച്ചു.
“അമ്മായിയപ്പനാവുമ്പോ വല്യ പാടില്ലാരുന്നുട്ടാ. അയാള് ന്തെങ്കിലും നോക്കീം പുസ്തകം വായിച്ചിട്ടുവൊക്കെ അവിടെ ഇരുന്നോളും. ഐ. ടിക്കാരൻ നല്ല ചൊറയാ. വീടുപണിയേപ്പറ്റി ഒന്നുമറിയൂല എല്ലാത്തിലും വന്ന് എടപെടേം ചെയ്യും” ബീഡി കൊളുത്തുന്നതിനിടയിൽ പുച്ഛത്തോടെ അയാൾ പറഞ്ഞു.
കോളേജ് ജീവിതത്തെപ്പറ്റി ഓർക്കുകയായിരുന്നു അജി. കേട്ടെന്ന് ഭാവിച്ച് മൂളി. ചരിത്രമായിരുന്നു വിഷയം. പി. ജി ഡസറ്റേഷന് വിഷയമാലോചിച്ച് തുടങ്ങിയപ്പോഴാണ് കൊറോണ വന്ന് എല്ലാം അടച്ചത്. അച്ഛന്റെ മരണം കൂടിയായപ്പോൾ ഇനി കോളേജിലേക്കൊരു മടങ്ങിപ്പോക്കിന്റെ സാധ്യത അയാൾക്ക് തോന്നിയില്ല.
ഓട്ടോയിൽ അഞ്ച് പേർ കുത്തിത്തിരുകിയിരിക്കുന്നത് പോലീസ് കണ്ടിരുന്നെങ്കിൽ പണിയാകുമായിരുന്നെന്ന് പറഞ്ഞ് ഡ്രൈവർ കൂടുതൽ പൈസ ചോദിക്കുന്നത് കേട്ടു. ഒരുപക്ഷെ അയാൾക്കും പഠിക്കുന്ന മക്കളുണ്ടാവും, വീട്ടിൽ കാത്തിരിക്കുന്ന പ്രാരാബ്ധം ഉണ്ടാവും എന്നാലോചിച്ച ഉടനെത്തന്നെ അജി സ്വയം അത്ഭുതപ്പെട്ടു. ഈ ആറുമാസങ്ങൾ തന്നെ ഒരുപാട് മാറ്റിയിരിക്കുന്നു. ഒരു രൂപയ്ക്ക് വേണ്ടിപ്പോലും തല്ലുകൂടിയിരുന്ന തന്റെ സ്വഭാവം, മിടുക്ക് എന്ന് അഹങ്കരിച്ചിരുന്ന ഭാവം, അതൊക്കെ ഇത്രപെട്ടന്ന് മാറിപ്പോയോ!
പടുകൂറ്റനൊരു വീടിന്റെ മുന്നിലാണ് ഓട്ടോ നിന്നത്. പാതി പണി പിന്നിട്ട ഭീമാകാരൻ വീട് ടെക്സ്റ്റ് ബുക്കിലെവിടെയോ വായിച്ചു മറന്ന ഒരു ചക്രവർത്തിയുടെ ശവകുടീരംപോലെ തോന്നിച്ചപ്പോൾ അയാൾ നോട്ടം പിൻവലിച്ചു.
ഉള്ളതിലേക്ക് വച്ച് ഏറ്റവും പഴയ ഷർട്ടും കൈലിമുണ്ടുമാണ് ഉടുത്തിരുന്നത്. താനങ്ങനെ നടന്നിട്ടേയില്ല. ഇല്ല എന്ന തോന്നലിനെ സ്വയം മായ്ക്കാൻ എന്നോണം ഉള്ള കുറച്ച് ഷർട്ടുകൾപോലും എന്നും തേച്ച് മടക്കി ഭംഗിയായാണ് ഇട്ടിരുന്നത്. അലക്കിയ കുപ്പായം കൃത്യം മടക്കി, കിടക്കയ്ക്കടിയിൽ വയ്ക്കും. വാതിലിനു വശത്തെ ജനലിൽ തന്റെ പ്രതിബിംബം കണ്ടപ്പോൾ അച്ഛനെ ഓർത്തു. വാർക്കപ്പണിയും ടൈൽസ് വർക്കുമൊക്കെയായി സിമന്റിന്റെ നിറമുള്ള കാലുകളുണ്ടായിരുന്ന അച്ഛനെ! വാർപ്പുപണിയുടെ അന്ന് കിട്ടുന്ന സിമന്റിന്റെ മണമുള്ള ബിരിയാണിപ്പൊതി ചിരിയോടെ നീട്ടിയിരുന്ന അച്ഛനെ. അയാൾ തന്റെ കാലുകളിലേക്ക് നോക്കി. വൃത്തിയായി വെട്ടിയൊതുക്കിടയ തെളിഞ്ഞ നഖങ്ങളും മുഷിയാത്ത കറുത്ത പാദവും അയാളെ നോക്കി മഞ്ഞിയ ചിരിചിരിച്ചു. ‘ഇനി നിനക്ക് ഞങ്ങളെ ഇങ്ങനെ കാണാനാവുമോ?’ 
വീടിന്റെ ഉടമസ്ഥനെന്ന് ഊഹിക്കാവുന്ന ഒരാൾ മുന്നിലേക്ക് കടന്നുവന്നു. അജിയ്ക്ക് ഒരു റോബോട്ടിനെപ്പോലെ തോന്നി അയാളെക്കണ്ടപ്പോൾ. രണ്ടുകാലിൽ നിർത്താതെ ഓടുന്ന ഒരു യന്ത്രമനുഷ്യൻ! ആരോ കോഡ് ചെയ്ത പാറ്റേണിൽ ജീവിതം ചലിപ്പിക്കുന്ന ഒരു ലോഹക്കഷ്ണം, നിർവികാരമായ മുഖം.
അയാൾ അസ്വസ്ഥമായി പണിക്കാരെ നോക്കി. ഓരോരുത്തരും തന്നെ പറ്റിയ്ക്കാൻ വരുന്നവരാണെന്ന ഉറച്ച ഭാവം അയാളുടെ മുഖത്ത് കണ്ടു.
മുകളിലത്തെ മാസ്റ്റർബെഡ്റൂമിലെ കക്കൂസിന്റെ പണിയാണ് ഇന്നുള്ളത്. ക്ലോസറ്റ് ഇറക്കിയിട്ടുണ്ട്. അത് ഉറപ്പിക്കണം. കോണട്രാക്ടർ അന്നത്തെ പണി വിഭജിച്ചുകൊടുത്തു. സാധാരണ പ്ലംബ്ബിങ് വർക്ക് നമുക്ക് തരാറില്ലാന്നറിയാല്ലോ, ഇതിപ്പൊ ലോക്ഡൌൺ കൊണ്ട് കിട്ടിയതാണ് ദയവായി അയാളറിയണ്ട ഐ. ടിക്കാരനെ കൈചൂണ്ടി കോൺട്രാക്ടർ രഹസ്യം പറഞ്ഞു.
അവർ കൂടി നിൽക്കുന്നത് കണ്ട് യന്ത്രമനുഷ്യൻ അങ്ങോട്ട് നടന്നു വന്നു. എടോ ആ ക്ലോസറ്റ് വൈറ്റ് വാൾ ഹങ്ങിന്റേതാണ്. ഒരു ലക്ഷത്തിനുമേൽ വിലയുണ്ട് അതിന്. കൃത്യമായി ഉറപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം മനസ്സിലായോ. അയാൾ കോൺട്രാക്ടറോട് നിർദ്ദേശം കൊടുത്തുകൊണ്ടിരുന്നു. അപ്പോൾ അയാൾക്ക് മുസോളനിയുടെ മുഖച്ഛായ തോന്നി അജിയ്ക്ക്.
മൈതാനംപോലെ ഒരു മുറിയുടെ വശത്തായി, താൻ വീട്ടിൽ കിടക്കുന്ന മുറിയേക്കാൾ നീളവും വിസ്താരവുമുള്ള മുറിയിലേക്ക് അജി കയറി. അതിന്റെ അറ്റത്തെ ചുവരിലാണ് ക്ലോസറ്റ് ഉറപ്പിക്കേണ്ടത്. ഇന്നതിന്റെ പണിയാണ്. അവനോ ക്ലോസറ്റിന്റെ പെട്ടിയിൽ നോക്കി, വളരെ ചെറിയൊരു പെട്ടി, ചാരനിറത്തിലുള്ള ക്ലോസറ്റിന്റെ അരികിൽ സ്വർണനിറത്തിൽ ചെറിയ അരുകുകൾ പിടിപ്പിച്ചിരിക്കുന്നു.
“അജിയേ ഇപ്പൊ യൂറോപ്യൻ തന്നെ പഴേ മാതിരി ക്ലോസറ്റല്ല. ഇങ്ങനെ ഇരിക്കണ അതേ പൊസിഷൻലുള്ള ക്ലോസറ്റാണുണ്ടാവ.” കുപ്പായം മാറ്റി പഴയ സഞ്ചിയിലേക്ക് തിരുകിക്കൊണ്ട് വാസുവേട്ടൻ പറഞ്ഞു. ‘അയിന്റെ പൈപ്പ് നേരെ നമ്മള് ഇരിക്കണ സൈഡിലാണ്ട് വച്ചിട്ട് ഈ ചൊമരിന്റെ ദ് മ്മിലാണ്ട് പിടിപ്പിക്കണം’. കൈചൂണ്ടി അയാൾ കൂട്ടിച്ചേർത്തു. “കറക്ടില് വെക്കണം ട്ടാ... ആ ക്ലോസറ്റ്ന്റെ ബാക്കിലാണ്ട് ഇരിക്കണ കണ്ടാ, ആ കിണ്ടിപോലുള്ള സാനം, അതിലിക്കാണ്ട് വച്ചിട്ട് രണ്ട് നട്ടാണ്ട് കൊടുത്താമതി”. അജിയുടെ അങ്കലാപ്പ് നോക്കിക്കൊണ്ട്, അയാൾ ചെറുതായൊന്ന് ചിരിച്ചു. നീയിന്ന് അതൊന്നും ചെയ്യണ്ടാട്ടോ, കയ്യാളായിട്ട് പിടിച്ച് തന്നാ മതി.
അയാൾ ക്ലോസറ്റിന്റെ പുതിയ പെട്ടിയിൽ നോക്കി. ചുമരിൽ ചേർത്ത് വയ്ക്കുന്ന സാധനമാണ് നന്നേ ചെറുത്, ചാരനിറത്തിലുള്ള ക്ലോസറ്റിന് ഏതാണ്ടൊരു ത്രികോണാകൃതി. അരികിലെ സ്വർണവരകൾ തിളങ്ങി.
അജിയോർത്തു, വീട്ടിൽ കക്കൂസ് പണിതത് പന്ത്രണ്ടാം വയസിലാണ്. പുറത്തേക്ക് മാറി തൊടിയുടെ അറ്റത്ത് ചുമരുകെട്ടി ഒരു ക്ലോസറ്റ് പിടിപ്പിച്ചത്. തകരത്തിനെ മരത്തിലുറപ്പിച്ച വാതിൽ. മേൽക്കൂരയുണ്ടായിരുന്നില്ല. നിലാവുള്ള രാത്രികളിൽ വിളക്കെടുക്കാതെ കയറയിരിക്കും. നിലാവെളിച്ചവും മരങ്ങളിൽ നിന്നും വീഴുന്ന നിഴലുകളും നിലത്ത് ത്രീഡി ചിത്രങ്ങളൊരുക്കും. ആ ചെറിയ വീട്ടിൽ തന്റെത് മാത്രമായൊരിടം അവിടെയാണെന്ന് തോന്നിപ്പോകും. പിന്നെ ദിവാസ്വപ്നങ്ങളാണ്. ചെറിയൊരു തുളവീണ, പിടിയില്ലാത്ത അലൂമിനിയം ബക്കറ്റ്. വെള്ളം തുളയിലൂടെ ഒഴുകി വന്നു തുടങ്ങുമ്പോൾ കൈകൊണ്ട് അതിനൊരു പാത വരച്ച് കൊടുക്കും. ബക്കറ്റിൽനിന്നും വളഞ്ഞുവരുന്ന വെള്ളം അൽപസമയം കൊണ്ട് നേരായ വഴിയിലൂടെ തനിയേ വരും. വെള്ളത്തിന്റെ വഴി തടുക്കാൻ മനുഷ്യനു പറ്റില്ലെന്ന് ഓർമ്മിപ്പിച്ചുകൊണ്ട്. വിണ്ട തറയിൽനിന്നും കൽക്കുന്നൻ അരിച്ചുവരും ചിലപ്പോൾ. അപ്പോൾ പേടിച്ച് കഴുകിയൊപ്പിച്ചൊരു ഓട്ടമുണ്ട്! അല്ലെങ്കിലും ഏത് സാമ്രാജ്യത്തിലാണ് അധിനിവേശക്കാർ ഇല്ലാതിരുന്നിട്ടുള്ളത്. ലോകത്തിന്റെ ഒരു വിധം ഭാഗങ്ങളിലെല്ലാം അധിനിവേശമുറപ്പിച്ച, പഴുതുകളിൽ കഴിയുന്നവർ, പഴുതാരകൾ. സമ്പന്നരുടെ ഈ മാർബിൾ കക്കൂസിൽ അവർക്ക് സാമ്പത്തികാധിനിവേശത്തിന്റെ പഴുതുകളില്ലല്ലോ. 
ആലോചനകളിൽ നിന്നുണർന്ന് അജി ചോദിച്ചു, ‘വാസുവേട്ടാ, ഇത് ഇത്രേം ചെറുതല്ലേ? ഫ്ലഷ് ടാങ്കൊക്കെ ഉണ്ടാവില്ലേ ഇങ്ങനത്തെ ക്ലോസറ്റിന്?
“ആ സാനം ചൊമരിന്റെ ഉള്ളിലാണ്ട് വെക്കണതാ. ടാങ്കാദ്യം ഫിറ്റ് ചെയ്യാൻ പറ്റില്ല. അയിന് കൃത്യായിട്ട് ഉയരം നമ്മള് ണ്ടാക്കണം. നമ്മടെ ടൈല് വർക്കും മറ്റുള്ള കാര്യങ്ങളും കഴിഞ്ഞിട്ട് അത്രേം കണ്ടീഷനായിരിക്കണം. അല്ലെങ്കി എന്താ അറിയ്യോ? ഇതിൽക്ക് വെള്ളം അടിച്ചാ വരില്ല.” പുതിയ ആളായതുകൊണ്ടും ചെക്കൻ മുഖത്ത്നോക്കി എല്ലാം ശ്രദ്ധിച്ച് കേൾക്കുന്നതുകൊണ്ടുള്ള ആവേശത്തിൽ അയാൾ തുടർന്നു, 
“അതീ പ്ലബിങാര് ഫിറ്റീതാങ്ങ്ട് പോയിക്കഴിഞ്ഞാ പിന്നെ നമ്മള് എന്തിയണറിയോ, ഇപ്പൊ മട്ടിക്കനം കിട്ടില്ലാ, അല്ലെങ്കില് ടൈല് വച്ചത് മേലേക്ക് വരും ന്നൊന്നും പറയാൻ പറ്റില്ല. ആ സാതനം, നമ്മള്ടെ ഫിറ്റിംഗ് റെഡിയാച്ചാല് തിൽമ്മത്തന്നെ നിക്കണം. അതിനുംവേണ്ടി നമ്മള് ടൈല് ഇട്ടത് കൊറച്ച് പൊങ്ങീീ...ന്നാ ദ് പൊസിഷൻ മാറും. അപ്പൊ വരുന്ന വെള്ളം മാറും, കറക്ടാവില്ല.”
അജി പലതും മനസ്സിലാവാത്ത മട്ടിൽ കുഴങ്ങിനിന്നു. അടുത്ത് നിന്ന മറ്റൊരു പണിക്കാരൻ അയാളെ നോക്കി. “ശരിക്ക് അതൊരു ചാർട്ട്ണ്ടാവും. അയ്ന് അനുസരിച്ച്ട്ടന്നെ ഫിറ്റീയണം. വേറെ പ്രശ്നൊന്നുല്ല. ശരിക്ക് പറഞ്ഞാ ഒന്നുംപ്പൊ ഒന്നും നോക്കണ്ട ആവശ്യം ഇല്ല. ഒക്കെ ചാർട്ട്ണ്ടാവും, അതേമാരി ഫിറ്റ് ചെയ്യാ. എഞ്ചിനീയർമാര് തരണ സാധനം അവര് പറയണമാരി, നമ്മള് അതേ പൊസിഷനില് വച്ചണ്ണൂച്ചാല് അത് കൃത്യമായിട്ട് കിട്ടും.” അയാളെ നോക്കിച്ചിരിച്ച് അയാൾ തുടർന്നു.
‘ഇപ്പൊ ഈ ടെക്നീഷ്യന്മാര് ആളുവേണോന്നില്ല. എല്ലാർക്കും അറയണ തരത്തില് കമ്പനിക്കാര് എറക്ക്ണ്ട്.’
അവനൊന്നും പറഞ്ഞില്ല. ആകെമൊത്തം അലങ്കരിച്ചു വച്ചിരിക്കുന്ന ആ മുറിയിലേക്ക് നോക്കി. വൃത്തിയും ആർഭാടവുമുള്ള ടൈലുകൾ ചുമരിൽ, ബാത്ത്ടബ്ബിന് വേണ്ടി കേറ്റിക്കെട്ടിയ തറ, തന്റെ ഓർമ്മയിലെ ഇടുങ്ങിയ സാമ്രാജ്യത്തിൽനിന്നും ഒരു മുറിയേക്കാൾ വിസ്താരമുള്ള ഈ കക്കൂസിനെ അയാൾ നിരീക്ഷിച്ചു. ഈർപ്പംപിടിച്ച മണമില്ലാത്ത, പൊട്ടിയടർന്ന നിലമോ ചുമരിൽ വലിയ ചിലന്തിവലകളോ ഇല്ലാത്ത, ആരുടേയൂം സാമ്രാജ്യമാവാൻ കെൽപ്പില്ലാത്ത ആഢംബരചതുരം.
കയറിയിരുന്നാൽ രണ്ടുകൈയും ചുമരിൽ തൊടുന്ന ഒരു ചെറിയ മുറിയെ അയാളോർത്തു. എന്നും ചുവരിന് ഈറനായിരുന്നു. അതിൽ പതുക്കെ ചെറിയ വിള്ളലുകൾ വന്നു. അവയ്ക്കായിരുന്നു തന്റെ സാമ്രാജ്യത്തിൽ വന്ന ആദ്യ കടന്നുകയറ്റക്കാർ. പൊട്ടിയ നിലത്ത് വന്ന പഴുതാരകൾ അവയ്ക്ക് സഖ്യകക്ഷി ചേർന്നു, പിന്നെ ചിലന്തികൾ, മണ്ണിരകൾ...
വീടിനകത്ത് കക്കൂസായതോടെ ആരും തന്റെ സാമ്രാജ്യത്തിലേക്ക് കടക്കാതായി. മേൽക്കൂരയില്ലാത്ത വെയിലും മഴയും മഞ്ഞും നിലാവും മാറിമാറിക്കടന്നുവരുന്ന അവിടം പതുക്കെ നിലംപൊത്തി. മൺകട്ടകളിൽ വേരുപിടിച്ചിരുന്ന വള്ളിപ്പടർപ്പുകളിൽ പിന്നീട് ചുവന്ന പൂക്കൾ ഉണ്ടായി.
“എന്തായിവിടെ? ഐ. ടിക്കാരൻ റിംഗ് മാസ്റ്ററെപ്പോലെ കടന്നുവന്നു. ദുർമേദസ് മുറ്റിയ ശരീരം അടിമുടിയിളകുന്നുണ്ടായിരുന്നു. ഇത്രനേരമായിട്ട് നിങ്ങൾ എന്താണ് കാണിക്കുന്നത്. വൈകീട്ട് കാശു വാങ്ങുമ്പോൾ ഈ മട്ടല്ലല്ലോ, ടോ, ടോ സുധീഷേ, തനിക്കെവിടെന്ന് കിട്ടിയെടോ ഈ പണിക്കാരെ. ഇതാ വീട് പണി മൊത്തം ഞാൻ കോൺട്രാക്ട് തരാഞ്ഞെ. എല്ലാവരുംകൂടെ എന്നെയങ്ങ് മുടിപ്പിക്കാന്നു വിചാരിക്കണ്ട.”
വാസുവേട്ടനെന്തൊക്കെയോ മുറുമുറുക്കുന്നതു കേട്ടു. കൊറോണകാരണം മറ്റ് പണിയില്ലാതായിപ്പോയി എന്നത് മാത്രം വ്യക്തമായി. അയാൾ ക്ലോസറ്റിന്റെ പെട്ടി തുറന്നു. അജിയോട് പിടിച്ചുതരാൻ പറഞ്ഞ് വിളിച്ചു. അയാൾ വന്ന് പിടിച്ചു.
അജി, ഐ. ടിക്കാരെന നോക്കി. എന്തിനുവേണ്ടിയാണ് അയാൾ ഇത്രമാത്രം ഒച്ചവയ്ക്കുന്നതെന്ന് അവന് മനസ്സിലായില്ല. ഈ ലോക്ഡൌൺ കാലത്ത് ദിവസങ്ങളോളം ദാരിദ്ര്യത്തിലും കടത്തിലും മുങ്ങി ഞെരുങ്ങുന്നൊരു വീട് അവന്റെ ഓർമ്മയിൽ തെളിഞ്ഞു. അമ്മയുടെ പെങ്ങളുടെ അനിയന്മാരുടെ ഒക്കെ മുഖം. അച്ഛന്റെ ശരീരത്തിലേക്ക് കയറിവന്ന തണുപ്പ്. ചികിത്സയ്ക്ക് പോകാൻ വണ്ടി കിട്ടാതെ, അവന് കിതപ്പുതോന്നി. ഈർപ്പം പിടിച്ച നാല് ചുവരുകൾ തനിക്കുചുറ്റും നിറഞ്ഞ് വരുന്നപോലെ. അത് അഭയം തരുന്നപോലെ. അതിന്റെ ചുവരിലെ വിള്ളലിൽ പഴുതാരകൾ പുളച്ച് വരുന്നപോലെ... പെട്ടെന്ന് ചുമരിടിയുംപോലെ വലിയൊരു ശബ്ദം കേട്ടു. വാസുവേട്ടൻ നട്ടുകൾ മുറുക്കുന്നതിനിടയിൽ അജി ആ ക്ലോസറ്റ് താഴേക്ക് വലിച്ചെറിഞ്ഞതായിരുന്നു അത്. രണ്ടായി വിണ്ടു കിടക്കുന്ന സെറാമിക് കഷണങ്ങളിലേക്ക് നോക്കിയപ്പോൾ അതിനുള്ളിൽനിന്നോ ആ മുറിയിലെ ടൈൽസ് പതിച്ച ചുവരിൽനിന്നോ ഒരിക്കലും ഒരു വിത്ത് മുളയ്ക്കില്ലെന്നും അവിടെയൊരിക്കലും വള്ളിപ്പടർപ്പുകളുണ്ടാവില്ലെന്നും അതിൽ ചുവന്ന പൂക്കൾ വിരിയില്ലെന്നും അയാൾ തിരിച്ചറിഞ്ഞു. താഴെ പൊട്ടിയ മാർബിളിന്റെ വിടവിലൂടെ പഴുതാരകൾ അരിച്ചുകേറി വരുന്നത് അയാൾ നോക്കി നിന്നു. തന്റെ ചുണ്ടിൽ ഒരു ചിരി വിടരുന്നത് അവൻ സ്വയം തിരിച്ചറിഞ്ഞു. സിമന്റ് നിറം പുരണ്ട കറുത്ത രണ്ട് കാലുകൾ മുന്നിൽ തെളിഞ്ഞു. അതിനോടൊപ്പം ചേറു പുരണ്ട നാലുകാലുകൾ, പിന്നെ എട്ട്, പതിനാറ്, മുപ്പത്തിരണ്ട്, അറുപത്തിനാല്... ആ മുറിയിൽ കാലുകൾ നിറഞ്ഞു. തന്റെ തെളിഞ്ഞ കാലുകളിലേക്ക് നോക്കവെ അയാളുടെ മനസ്സിൽ തന്റെ പി. ജി ഡസറ്റേഷനുള്ള വിഷയം തെളിഞ്ഞു. അതോർത്തുകൊണ്ട് അയാൾ ആ മുറിയിൽനിന്നും പുറത്തേക്ക് നടന്നു...  

Saturday 9 April 2022

വിരൽക്കെട്ട്

ഇന്നലെ കുഴിയിൽ നിന്നും കിട്ടിയ പച്ചയും ചുവപ്പും കറുപ്പും നിറങ്ങളുള്ള , മുത്തിനെക്കാൾ വലുപ്പം തോന്നിക്കുന്ന ആ വസ്തുവിനെ പതുക്കെ ബ്രഷ് കൊണ്ട് വൃത്തിയാക്കുകയായിരുന്നു പ്രകാശ്  . സാധാരണ അത്തരമൊരു സാഹചര്യത്തിൽ തന്റെ കൈയിലുള്ള  രഹസ്യത്തെ എങ്ങനെയെങ്കിലും മൂടിവെയ്ക്കാൻ ശ്രമിക്കുകയല്ലാതെ ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാൻ ആരും മെനക്കേടാറില്ല . എങ്കിലും കുഴി മൂടിക്കഴിഞ്ഞ് ദൈവത്തിന്റെ തെളിവ് പോലെ എന്തെങ്കിലുമവിടെ അവശേഷിക്കുന്നുണ്ടോ എന്നറിയാൻ വെളിച്ചമടിച്ചു നോക്കിയപ്പോൾ , മണ്ണിൽ പുതഞ്ഞുകിടന്ന ഈ രണ്ട് മുത്തുകളും അവയെ പരസ്പരം ബന്ധിപ്പിക്കുന്ന കറുത്ത ലോഹച്ചുറ്റും ആ ഇരുട്ടിലും തട്ടിമാറ്റാൻ കഴിയാതെ കൂടെപ്പോന്നു. പാൻറ്റിന്റെ  പോക്കറ്റിൽ എടുത്തിട്ട അവയെ വീട്ടിൽ വന്ന് വെളിച്ചത്തിൽ തിരിച്ചും മറിച്ചും നോക്കി പ്രകാശ്.

സംഗീത മുറിയിലേക്ക് വന്നപ്പോഴും പ്രകാശ് അത് തന്നെ നോക്കിക്കൊണ്ടിരികുകയായിരുന്നു. പിന്നെ അവളുടെ മുഖത്ത് നീലിച്ചു കിടന്ന വിരൽപ്പാടിലേക്ക് തെല്ലൊരപരാധിയെപ്പോലെ  അയാൾ നോക്കി . അയാളെ എന്തുചെയ്തെന്നറിയാനുള്ള ഭയം നിറഞ്ഞ ആകാംഷ അവളുടെ കണ്ണിലുണ്ടായിരുന്നു. 

എന്തോ എടുത്ത് നിശ്ശബ്ദമായി അവൾ മുറിയിൽ നിന്ന് ഇറങ്ങിയപ്പോഴാണ് അയാൾ ആ  ലോഹച്ചുറ്റിൽ ശ്രദ്ധിക്കുന്നത് . രണ്ട് മുത്തുകളെ തമ്മിൽ ചേർക്കുന്ന ലോഹച്ചുറ്റിന് രണ്ട് കൈകൾ തമ്മിൽ കൂട്ടി ചേർത്തുപിടിച്ച ആകൃതി വ്യക്തമായി കാണാമായിരുന്നു . വളരെ ഉറപ്പോടെ ആ മുത്തുകളെ പരസ്പരം കൂട്ടിച്ചേർത്ത രണ്ട് കൈകൾ . അവയിൽ ഒരു കൈയിൽ ആറു വിരലുകളുണ്ടായിരുന്നു. കാലപ്പഴക്കത്താലാവണം ഒരു കൈയിലെ ചെറുവിരൽ അറ്റുപോയിരുന്നു . മനസ്സിൽ ഭയവും പകയും വെറുപ്പും കയറിയിറങ്ങിയപ്പോഴും അയാൾ കൈമോശം വരാത്ത പുരാവസ്തു താല്പര്യം വെറുതേ ഒരു നിമിഷത്തിലേക്ക് ആ മുത്തുകളിൽ നിറഞ്ഞു .
ഉച്ചസ്ഥായിയിൽ ഫോണടിച്ചപ്പോൾ മുറിയിൽ നിന്നും അപ്പു ഫോണുമായി വന്നു . അവന്റെ കണ്ണുകളിൽ ചുറ്റിപ്പിടിച്ചിരിക്കുന്ന ഭയം ഇന്നലെ വൈകുന്നേരത്തെ തന്റെ 'പെർഫോമൻസ്'   എത്തരത്തിലുള്ളതായിരുന്നെന് ഓർമിപ്പിച്ചു . ഇന്നലെ തന്റെ കൈയാൽ ചത്തവന്റെ കണ്ണിലും അവസാന നിമിഷം കണ്ട ഭയത്തിന് അപ്പുവിന്റെ മുഖഛായ തോന്നിയപ്പോൾ അയാൾ വെറുപ്പോടെ കണ്ണ് പിൻവലിച്ചു .
' ആരാടാ ?' ചോദ്യത്തിന് ഉത്തരം പറയാതെ കുട്ടി തിരിച്ചു പോയി . 
'ഉം..  ഓക്കെ ആണ്'
'വാട്ടർ ടാങ്കിനു താഴെയാണോ ? '
'അല്ല, കാട്ടിൽ,പുഴയ്ക്ക് പോകുന്ന വഴിയുടെ സൈഡിൽ' 
'സൂക്ഷിക്കണം, അവിടെ പുരാവസ്തുക്കാരുടെ നോട്ടമുള്ളിടമാണ് '
' ഇല്ല ,എന്റെ ഡിപ്പാർട്ടുമെന്റല്ല , ആ ഭാഗം ഇപ്പോ നോക്കുന്നില്ല '
' ശരി ,കൂടുതൽ ഫോണിൽ വേണ്ട , വൈകീട്ട് കാണാം '
'ഓക്കെ '

മുറിയിൽ പൊട്ടിക്കിടക്കുന്ന കുപ്പികളിലും അലങ്കോലപ്പെട്ട മേശയിലുമൊക്കെ കണ്ണോടിച്ച് കട്ടിലിലേക്ക് ചാഞ്ഞപ്പോൾ ഒരു കൊലപാതകത്തിന്റെ കുറ്റബോധം അയാൾക്ക് തോന്നിയതേ ഇല്ല .
ഉടഞ്ഞ മദ്യകുപ്പിയിൽ നോക്കി , ശത്രു തന്റെ കാലിലേൽപ്പിച്ച മുറിവിൻറെ നോവ്  മറക്കാൻ പ്രകാശ് ഉറങ്ങാൻ ശ്രമിച്ചു .ചുമരിൽ അയാൾ വരച്ച,ചുവന്ന ചിത്രത്തിലേക്ക് വെയിൽ മഞ്ഞ നിറം പടർത്തി .

                                                                              ******
ഗ്രാമം ഉണർന്നു വരികയായിരുന്നു .പശുക്കളും കാളകളുമായി ആളുകൾ നടപ്പ് തുടങ്ങിയിരുന്നു .നാലുപാടുള്ള കാടുകളിൽ അവയെ മേയ്ക്കാനായി നീങ്ങുന്നവർ മഞ്ഞിൽ നിഴൽച്ചിത്രം തീർത്തു. ചീരുവിന്റെ മുന്നിലൂടെ അയ്‌നൻ കാളകളുമായി വന്നു. കണ്ണിൽ ചിരിയോടെയുള്ള അയാളുടെ വിളിക്കുത്തരമായി അവൾ പുറത്തിറങ്ങി .പുല്ലു മേഞ്ഞ മാടത്തിന്റെ ഇറയത്തുകൂടെ അവർ പുഴയിലേക്ക് നടന്നു .പുഴ കലങ്ങി മറഞ്ഞിരുന്നു .അയാളുടെ കൈ തട്ടി ചുവന്നകുടം,വെള്ളത്തിലൂടെ ഒഴുകി നടക്കുമ്പോൾ അയാൾ ലോഹവളയത്തിൽ  കോർത്ത രണ്ട് മുത്തുകൾ  അവളുടെ കൈയിൽ ഇട്ടുകൊടുത്തു . ആ മുത്തുകളെ ചേർക്കുന്നിടത്ത് അയാളുടെ ആറു വിരലുള്ള തടിച്ച കൈയും അവളുടെ നീണ്ട വിരലുകളും കോർത്തു പിടിച്ചിരിക്കുന്നു .' നിന്റെ ചിലമ്പുകഴിനോൽപിന് ' വേണ്ട ചിലമ്പ് ഞാൻ പണിഞ്ഞു തുടങ്ങിയിട്ടുണ്ട് .
 ചിരിയോടെ അയ്‌നൻ അവളുടെ കണ്ണുകളിലേക്ക് നോക്കി . ചീരു ഒഴുകിപ്പോകുന്ന കുടത്തിലേക്ക് നോക്കുകയായിരുന്നു.ആ കുടം പോലെയാവണം കാലവും ഒഴുകിപ്പോയത് . ..അവളുടെ കാലിൽ ചിലമ്പണിഞ്ഞവൻറെ രണ്ടു കൈയിലും അഞ്ചു വിരലുകളേ ഉണ്ടായിരുന്നുള്ളൂ.
                                                                     ******

കെട്ടിറങ്ങാത്ത മദ്യലഹരിയിൽ പ്രകാശ് പതിയെ തലയുയർത്തി .തലേ ദിവസം അയാളുടെ പ്രത്യാക്രമണം കൊണ്ട് പറ്റിയ ചെറിയ മുറിവ് ശ്രദ്ധയിൽപ്പെട്ടു . ഷർട്ടഴിച്ച്അതിൽ  മരുന്ന് പുരട്ടി മുറിയിൽ മേശപ്പുറത്തിരുന്ന ഭക്ഷണം വാരിക്കഴിച്ചു. താൻ ചുമരിൽ വരച്ചു വെച്ച ചിത്രത്തിന്റെ ചുവപ്പിൽ അയാൾക്ക്  മൺകുടം ഒഴുകി വരുന്നത് കാണാനായി . അത് കാലത്തിന്റെ ഏത് അറ്റത്ത് നിന്നാണ് ? മ്യുസിയത്തിൽ വയ്ക്കാനായി തയ്യാറാക്കിയ മുത്തിനെ കാർബൺ പരിശോധനയ്ക്കയക്കണം.  ഏതോ പുരാതന കാലത്തെ പ്രണയം തുടിക്കുന്ന ആറാം വിരലിലേക്ക് അയാൾ വീണ്ടും നോക്കി . മുറിയിൽ കുടത്തിൽ നിറച്ച വെള്ളവുമായി ചീരു വന്നു നിൽക്കുന്നു . ഏതോ ആദിമജീവിതത്തിന്റെ  വസ്ത്രമുടുത്ത് , കറുത്ത കാലിൽ ചിലമ്പണിഞ്ഞ് നിൽക്കുന്ന ചീരു .
' നീയെന്തിനാണ് എന്റെ കൈയിൽനിന്ന് അതൂരിയെടുത്തത്?'ഏതോ പൂർവ്വ ഭാഷയിലാണ് ചോദിച്ചതെങ്കിലും 
അയാൾക്ക് കാര്യം മനസ്സിലായി. 

'ഞാനൊന്നുമെടുത്തിട്ടില്ല'
മുടിയില്ലാത്ത തലയിൽ വിരലോടിച്ച് അയാൾ പരുഷമായി പറഞ്ഞു. ചിലമ്പിച്ച സ്വരത്തിൽ എന്തൊക്കെയോ പറഞ്ഞ് അവൾ ആ മുത്തുകളിൽ കൈകുരുക്കി .

'നീ ഇതിലെ കാലത്തെ തുടച്ചുകളയുകയാണോ? എൻ്റെ വിയർപ്പും അവൻ്റെ വിരൽപ്പാടുകളും മായ്ച്ചുകളയുന്നോ ?'

മുഖത്തുനോക്കി , ശബ്ദമുയർത്തി അവൾ ചോദിച്ചപ്പോൾ അയാളുടെ കൈയുയർന്നു .അവളുടെ കഴുത്തിൽ പിടിമുറുക്കി.കൈയിലെ നാല് വിരലുകൾ കൊണ്ട് ചീരു , അയാളുടെ തടിച്ച ഫ്രെയിമുള്ള കണ്ണട മാന്തിക്കളഞ്ഞു. മൂക്കിലൂടെ ചോരയൊഴുകി. ആറടി ഉയരമുള്ള അയാൾ ചീരുവിനെ മുകളിലേക്കുയർത്തി. കുറച്ചു നേരം പിടഞ്ഞ് അവൾ നിലത്ത് വീണു. പിന്നെ ആ രണ്ട് മുത്തും കൈയിലെടുത്ത് പുറത്തിറങ്ങി.
താൻ ആഴത്തിലാഴത്തിൽ കുഴിച്ചു മൂടിയ ശരീരം കിടക്കുന്നിടത്ത് വന്നു നിന്നു. ആ വിജനമായ വഴിത്താര മറ്റൊരു കാലത്തിലേക്കെന്ന പോലെ നേർത്ത് വന്നു . പതിയെ കുഴി തുറന്ന് രാത്രിയോടെ അയാൾ തന്നെ മുറിവേൽപ്പിച്ച ആ ശരീരത്തിനടുത്തെത്തി. അവൻ്റെ ഉറഞ്ഞുപോയ , കറുത്തു തടിച്ച കൈബലത്താലകറ്റി ആ രണ്ടു മുത്തുകളെ അതിനുള്ളിൽ വയ്ക്കാൻ ശ്രമിച്ചു . കൂട്ടിപ്പിടിച്ച കൈയിൽ ആറാമത്തെ വിരൽ കാണാമായിരുന്നു.ധൃതിയിൽ കുഴി മൂടി ബൈക്കെടുത്ത് പാഞ്ഞ് പ്രകാശ് വീട്ടിലേക്ക് കയറിവന്നു . മുറിയിൽ കരഞ്ഞുകൊണ്ടിരിക്കുന്ന അപ്പുവിനരികിൽ സംഗീത നിലത്ത് വീണുകിടക്കുന്നുണ്ടായിരുന്നു . എന്ത് ചെയ്യണമെന്നറിയാതെ നോക്കിനിന്നപ്പോൾ തൻ്റെ ചിത്രത്തിലെ ചുവന്ന കുടം അവൽക്കരികിൽ വക്കുപൊട്ടിക്കിടക്കുന്നുണ്ടായിരുന്നു . സൂക്ഷിച്ചു നോക്കിയപ്പോൾ ചെറുവിരൽ മുറിഞ്ഞുപോയ അവളുടെ കൈയിൽ നാലു വിരലുകളേ ഉണ്ടായിരുന്നുളളൂ .....


* ചിലമ്പുകഴിനോൽപ് -സംഘകാലത്ത് വിവാഹത്തിനുണ്ടായിരുന്ന ചടങ്ങ്. പെൺകുട്ടി വിവാഹശേഷം തൻ്റെ കാൽച്ചിലമ്പ് മാറ്റി പുതിയത് സ്വീകരിക്കുന്നു.

Wednesday 22 September 2021

ഒരു ഹൈക്കു മത്സരത്തിൽ നിന്ന്....വിഷയം : ആറ്റം ബോംബ്

1. കൂൺ മേഘം പടർന്നുയർന്നു
ആരും ജയിക്കാത്ത യുദ്ധം
ഒരു നവജാതശിശു പുഞ്ചിരിക്കുന്നു
2. അണുബോംബ്, തീ, പുകമേഘം, നിലവിളികൾ, മരണം...
മഴ, ഇളം തളിർ, ഇലകൾ, പൂക്കൾ, വേരുകൾ, ചിരി, ജീവിതം.....
അമ്മു പദങ്ങൾ പഠിക്കുകയാണ്....
3. ഒരു നിമിഷം കൊണ്ട് ആയിരം സൂര്യനുദിപ്പിച്ചവർ
ഇള നിലാവിനെ, കുഞ്ഞു പൂവിനെ, ഒരു തുള്ളി കണ്ണുനീരിനെ മറന്നു...
4. ഊർജസ്രതസ്സ് സൂക്ഷ്മത്തിലാണെന്ന് കാണാൻ 
മനുഷ്യന് അണുബോംബ് വേണ്ടിവന്നു
എന്തതിശയം ഒരു തുള്ളി തന്നെ കടലെന്നോർത്താൽ
5. നീയെൻ്റെ ഭ്രമണപഥത്തിൽ നിന്നും എന്നെ വിഘടിപ്പിച്ചപ്പോൾ
ഉള്ളിലുള്ള സ്നേഹോർജം പൊട്ടിത്തെറിചെന്ന് ഒരു ഇലക്ട്രോൺ
6. നമുക്കൊരു കണികയാവാം പിളർത്താൻ ശ്രമിച്ചാൽ പൊട്ടിത്തെറിക്കുന്ന ഒന്ന്....

Wednesday 16 June 2021

ഭൂമിയുടെ അവകാശികൾ ഒരു പാരിസ്ഥിതികേതര വായന

ഭൂമിയുടെ അവകാശികൾ എന്ന കഥ വായിക്കുമ്പോൾ കൂടുതലായും കേട്ടിട്ടുള്ള ചർച്ച അല്ലെങ്കിൽ ആദ്യവായനയിൽ തോന്നുന്ന അഭിപ്രായം ബഷീറിന്റെ നായക കഥാപാത്രത്തിന്റെ ആദർശബോധത്തെയും പ്രകൃതിസ്നേഹത്തെയും കുറിച്ചാണ്. അത്തരത്തിൽ ഒരു പാരിസ്ഥിതിക വായന അല്ലാതെ ഈ കഥയെ ആദർശവാദവും പ്രായോഗികവാദവും തമ്മിലുള്ള ഒരു കോൺഫ്ലിക്റ്റ് ആയി നോക്കിക്കാണാൻ ശ്രമിക്കുകയാണിവിടെ. ആദർശവാദിയായ കഥാനായകൻ ബിഗ് ബാങ്ക് തിയറിയും ജന്തുപൂജയും ഭൂമിയുടെ ഉൽപ്പത്തിയും ഓരോ സൂക്ഷ്മജീവിയുടെയും ഉത്ഭവവും ഒക്കെ നെടുങ്കൻ പ്രസംഗമായി കഥയിൽ പറയുന്നുണ്ട്. പ്രായോഗികവാദിയായ ഭാര്യ “ഭഗവാനെ പോലെയുള്ളവർ കല്യാണം ഒന്നും കഴിക്കാതെ വല്ല ഗുഹയിലും പോയി തപസ്സിരിക്കുന്ന താവും നല്ലത്” എന്ന് പരിഹസിക്കുന്നു.
ആദർശവാദം ദീർഘദൂരത്തേക്കുള്ള വീക്ഷണങ്ങൾ പങ്കുവെക്കുന്നുണ്ട്. മുഴുവൻ ജീവികളെ മുഴുവൻ ആദ്യം വന്നടുക്കും കൊന്നൊടുക്കും എന്നിട്ട് ഒരു 500 കൊല്ലത്തിനകത്ത് മനുഷ്യനും ഒന്നടങ്കം ചാവും എന്ന് പറയുന്ന കഥാനായകൻ, മനുഷ്യന്റെ ദീർഘകാല നിലനിൽപ്പ് മുന്നിൽ കണ്ടുകൂടിയാണ് ജീവികളെ ഉപദ്രവിക്കരുത് എന്ന് പറയുന്നത്. സൈദ്ധാന്തികമായി കാര്യങ്ങൾ ദീർഘവീക്ഷണത്തോടുകൂടി കാണാൻ അത് പ്രേരിപ്പിക്കുകയാണ്. മറ്റൊരു ഉദാഹരണം നായകൻ എനിക്ക് ഈ പ്രപഞ്ചത്തെയെല്ലാം സ്നേഹത്തോടെ ആലിംഗനം ചെയ്യാൻ തോന്നുന്നുണ്ട് എന്ന് പറയുന്നതാണ് ആദർശവാദി, അമൂർത്തമായ ആശയങ്ങളിലേക്ക് തന്റെ സങ്കല്പനങ്ങളെ വ്യാപരിപ്പിക്കുമ്പോൾ പ്രായോഗികവാദി ഞാനും മക്കളും മറ്റുമാണ് പ്രപഞ്ചമെന്ന് വിചാരിച്ചാൽ മതി എന്നു പറയുന്നു. മൂർത്തമായ ടാൻജിബിൾ ആയ ഒന്നിലേക്കാണ് പ്രായോഗികവാദം എപ്പോഴും focus ചെയ്യുന്നതെന്ന് തോന്നിപ്പിക്കുന്നു ഈ ഭാഗം. 
ഇതെല്ലാം ഇങ്ങനെ ആയിരിക്കുമ്പോഴും പ്രകൃതി എല്ലാവർക്കും ഒരുപോലെ ആണെന്ന് വാദിക്കുന്ന ആദർശവാദി നമുക്ക് നിവൃത്തിയില്ലെങ്കിൽ മറ്റ് ജീവികളെ കൊല്ലുന്നതിൽ ഇല്ലെന്ന് തെറ്റില്ലെന്ന് പറഞ്ഞു വെക്കുന്നതും കഥയിൽ കാണാം. പഴുതാരയെ കാണുമ്പോൾ പേടിച്ച് അതിനെ ചിക്കി പുറത്തു കളയൂ എന്ന് പറയുന്ന കഥാനായകൻ അതിന് ഉദാഹരണമാണ്.
 പ്രകൃതി നിയമം അനുസരിച്ച് എല്ലാ ജീവികളും തന്റെ നിലനിൽപ്പിനുവേണ്ടി ഒന്നിനെ കൊന്നും ഭക്ഷിച്ചും ഒക്കെയാണ് നിലനിൽക്കുന്നത് അത് തെറ്റല്ല എന്ന് ഭാര്യയുടെ കഥാപാത്രത്തിലൂടെ സ്ഥാപിക്കാനുള്ള ശ്രമം കാണുന്നു. അതുകൂടാതെ ഭാര്യ എലിയെ കൊല്ലണം, എലിവിഷം വാങ്ങണം, പൈസ തരണം എന്നു പറയുമ്പോൾ അയാൾ അതിനെ തടയുകയുല്ല മറിച്ച് “ഈ കൊലയിൽ എനിക്ക് പങ്കില്ല, കശ്മല സംഹാരത്തിന് ഒരുങ്ങിക്കഴിഞ്ഞു, ഞാൻ നിരപരാധി” എന്ന് പാസീവ് ആയ ഒരു പ്രതികരണത്തോടെ മാറി നിൽക്കുകയാണ് ചെയ്യുന്നത്. ആദർശവാദം ഡയലോഗിൽ മാത്രമായി പോകുന്ന ഒരു ഘട്ടം നമുക്കിവിടെ കാണാം. 
കഥയുടെ അവസാനം, കഥാനായകൻ പ്രായോഗികവാദത്തോട് യോജിക്കുന്നില്ലെങ്കിലും അതിനോട് സമരസപ്പെടാനുള്ള ഒരു വ്യഗ്രത കഥയിൽ കാണുന്നു. പ്രായോഗികമല്ലാത്ത തത്വങ്ങൾ പലപ്പോഴും ഏട്ടിലെ പശു പുല്ലുതിന്നില്ല എന്ന ചൊല്ലിനെ ഓർമ്മിപ്പിക്കുന്നതാണ്. കേവലം ആദർശത്തിൽ മാത്രം വിശ്വസിച്ചുള്ള മുന്നോട്ടുപോക്കും കേവലം പ്രായോഗികതയിൽ ഉള്ള മുന്നോട്ടു പോക്കും അപ്രായോഗികമാണെന്ന് പറയേണ്ടിവരും. അവ തമ്മിലുള്ള ഒത്തുപോക്ക് ശരിക്കും ദാമ്പത്യം പോലെ, ഒരാളെ ഒരാൾ സഹായിച്ചും ആശയങ്ങൾ ഇടകലർത്തിയും പ്രശ്നങ്ങൾ പറഞ്ഞ് തിരുത്തിയും ഒരു ലക്ഷ്യത്തിലേക്ക് പോകുന്നതിന് തുല്യമാണ് എന്ന് കഥയിലെ ഭാര്യയും ഭർത്താവും രൂപകങ്ങളായി നമുക്ക് സൂചന തരുന്നു. 
ബഷീറിയൻ ബ്രില്ല്യൻസ് ഒരിക്കലും പ്രകൃതിനിയമം പോലും തെറ്റാണെന്ന് വാദിക്കുന്ന ഒരു കടുംപിടുത്തത്തിലേക്ക് പോകുമെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്. അത്തരത്തിൽ രണ്ട് വാദഗതികളുടെ സമന്വയം ഭംഗിയായി ആവിഷ്കരിച്ചിരിക്കുന്ന ഒരു കഥയായും ഭൂമിയുടെ അവകാശികൾ എന്ന കഥയെ വായിക്കാം.
ശ്രദ്ധിച്ചാൽ, കഥയിൽ ഒരു പൊടി മുൻതൂക്കം കഥാനായകനുള്ളതാണ്. അയാളുടെ ചിന്ത, ഒരു ബോധധാരയായി വായനക്കാരെ കഥയിലേക്ക് പ്രവേശിപ്പിക്കുന്നു. അത്തരത്തിൽ നോക്കുമ്പോൾ ആദർശങ്ങളിലും മൂല്യങ്ങളിലും ഊന്നിക്കൊണ്ടുള്ള ഒരു പ്രായോഗികതയ്ക്ക് പ്രാധാന്യം നൽകണം എന്ന് ബഷീർ പറഞ്ഞു വയ്ക്കുകയല്ലേ ഈ കഥയിലൂടെ? 
ഒരർത്ഥത്തിൽ ആദർശവാദവും പ്രായോഗികവാദവും നമ്മുടെ ഉള്ളിൽ തന്നെയുള്ള രണ്ട് സംഗതികളാണ്. ഇതിൽ ഏതെങ്കിലും ഒന്നു മാത്രം എന്ന ചിന്ത പ്രയാസമാണ്. കേവലം ആദർശം മാത്രമായാൽ അപ്രായോഗികമായിരിക്കും ജീവിതം. പ്രായോഗികതയിൽ മാത്രം ഊന്നി ചിന്തിച്ചാൽ അത് മൂല്യങ്ങളോ മനുഷ്യത്വമോ ഇല്ലാത്ത ചിന്തയായി മാറും. പ്രായോഗികമായി ഇത് രണ്ടും കൂടി നിലനിൽക്കുന്ന അവസ്ഥയിലാണ് പ്രപഞ്ചത്തിന്റെ നിലനിൽപ്പ് എന്നു കൂടി ഓർമ്മിപ്പിക്കാൻ ഭൂമിയുടെ അവകാശികൾ എന്ന ഈ കഥയ്ക്ക് സാധിക്കുന്നുണ്ട്.

മുട്ടായിക്കഥ

കമ്പ്യൂട്ടര്‍ ഷഡ് ഡൌണ്‍ ചെയ്ത് എഴുന്നേല്‍ക്കുമ്പോള്‍ കൈതട്ടി മറിഞ്ഞ പ്ലേറ്റിന്റെ പൊട്ടിയ കഷ്ണങ്ങളും നിലത്തു വീണടര്‍ന്ന പച്ച മുന്തിരികളും പെറുക്കിക്കൂട്ടുകയായിരുന്നു അവനി.
 ‘എന്തുപറ്റി...?’ പാത്രത്തിന്റെ ശബ്ദംകേട്ട് നിഖിത ഓടിവന്നു. മറുപടി പറയാതെ അവനി അത് അടിച്ചുകൂട്ടിക്കൊണ്ടിരുന്നു.
‘ആന്റീ, നാളെ എനിക്ക് സെമിനാറിനു ചെയ്യാനുള്ള പ്രസന്റേഷന്‍...’ ഒരോര്‍മ്മപ്പെടുത്തല്‍ പോലെ നിഖിത പറഞ്ഞു, ‘മിനിഞ്ഞാന്ന് ശരിയാക്കിത്തരാന്ന്...’ ‘ഉം, അത് ഏകദേശം കഴിഞ്ഞിട്ടുണ്ട്. നീ വൈകീട്ട് വന്നിട്ട് കാണിച്ചുതരാം. എന്നിട്ട് പ്രാക്ടീസ് ചെയ്യാമല്ലോ, ഞാന്‍ ഈ ആഴ്ച തീര്‍ത്തുകൊടുക്കേണ്ട ‘സര്‍പ്രൈസ് സ്റ്റോറി’യുടെ മൂഡിലാണ്... എന്തോ ഓർത്ത് ഒന്നു നിർത്തിക്കൊണ്ട് അവനി തുടർന്നു. ഓ, അയാള്‍ക്ക് പറഞ്ഞാല്‍ മതീല്ലോ ആ സ്റ്റോറീ ഈ സ്റ്റോറീന്നൊക്കെ, ഇപ്പോഴത്തെക്കുട്ടികള്‍ക്ക് ഏത് കഥയാണ് രസിക്കുക? നമ്മളൊക്കെ ഏതെങ്കിലും ബാലവാരിക വായിച്ച്, കഥാപാത്രങ്ങളുടെ രൂപത്തെ മനസില്‍ ആരാധനയോടെ കണ്ട്...’
പതിവ് പാരായണം കേള്‍ക്കുന്ന മടുപ്പോടെ നിഖിത തിരിച്ച് മുറിയിലേക്ക് നടന്നു. പാത്രക്കഷ്ണങ്ങള്‍ക്കൊപ്പം താന്‍ വരച്ചുവരച്ച് ചീന്തിക്കളഞ്ഞ പേപ്പര്‍ക്കൂനയും കൂടി വൃത്തിയാക്കി അവനി, തന്റെ മുറിയിലേക്ക് വന്നു.
‘അമ്മാ... ഒരു കഥകൂടി പറയൂ...’ കീറിയ ചിത്രങ്ങള്‍ കളയുമ്പോള്‍ ആയുഷ് മടയിലിരുന്ന് കൊഞ്ചുന്നത് പെട്ടെന്ന് ഓര്‍മ്മ വന്നു. അവന്‍ കുഞ്ഞായിരിക്കുമ്പോള്‍ താന്‍ പറഞ്ഞുകൊടുത്ത കഥകളുടെ കൂമ്പാരം. പക്ഷെ ഏത് കഥയും തൃപ്തിയാവില്ലായിരുന്നു ആ മൂന്നു വയസ്സുകാരന്. മിന്നാമിനുങ്ങോ പൂമ്പാറ്റകളോ അണ്ണാന്മാരോ ഒന്നും അവന് മതിയായില്ല. പിന്നീടെന്നോ നക്ഷത്രങ്ങളെക്കുറിച്ച് പഠിക്കാന്‍ അവന്‍ വിമാനം കയറിയതു മുതല്‍ താന്‍ തനിച്ചായോ എന്ന് അവനിക്ക് അപ്പോള്‍ പെട്ടെന്ന് തോന്നി. അതിപ്പോൾ എത്ര മുൻപാണ്! അവന്റെ മോള്‍ക്ക് ഇപ്പോള്‍ മൂന്നുവയസായി. പക്ഷെ ഫോണിലൂടെ കേള്‍ക്കുന്ന ശബ്ദമോ വീഡിയോ കോളിലൂടെ കാണുന്ന രൂപമോ മാത്രമാണ് തനിക്ക് അമ്പിളിക്കുട്ടി...
വേണ്ടാത്ത ചിന്തകളില്‍ നിന്നും മനസടര്‍ത്തി, അവനി വീണ്ടും പുതിയതായി ചെയ്യുന്ന കഥയിലേക്ക് മടങ്ങി വന്നു. ഇപ്പൊ ഓണ്‍ലൈന്‍ ബാലമാസികകളുടെ കാലമായിരിക്കുന്നു. കുട്ടികള്‍ക്ക് വായിക്കേണ്ട ആവശ്യമില്ല. കടുത്ത നിറങ്ങളും സംഗീതവും ചലിക്കുന്ന കഥാപാത്രങ്ങളുമുള്ള കഥകള്‍ നോക്കിയിരുന്നാല്‍ മതി അവളോര്‍ത്തു.
ഈ, തവണ പുതിയ കഥയായി എന്താണവതരിപ്പിക്കുക? അവനി, സിസ്റ്റം ഓപ്പണ്‍ ചെയ്ത്, അതില്‍ ഡിസൈന്‍ ചെയ്തുവച്ചിരിക്കുന്ന ‘പിങ്കു’ എന്ന മുള്ളന്‍ പന്നിക്ക് ഒരു തൊപ്പികൂടി വരച്ചു. മാജിക് മാലുവും കപീഷും സൂത്രനുമൊക്കെ അവനിയുടെ മനസില്‍ നിറഞ്ഞു. ആയുഷിന് പ്രിയപ്പെട്ടവരായിരുന്നു അവരെല്ലാം.
 പിങ്കുവിന് കൊടുക്കാന്‍ പറ്റിയ ഒരു ക്യാരക്ടറിന്റെ സ്വഭാവഗുണങ്ങൾ ധ്യാനിച്ചുകൊണ്ടിരുന്നപ്പോള്‍ വീണ്ടും മനസില്‍ ആയുഷിന്റെ ശബ്ദം ഉയര്‍ന്നുവന്നു.
‘അമ്മേ ചിറകുണ്ടായിട്ടും ഈ കിളികളൊന്നും ‘സ്പേസില്‍’ പോകാത്തതെന്താ? എനിക്ക് പോണം, വലുതായിട്ട്.... അപ്പയുടെ അത്ര വലുതായിട്ട്!’ അതുകേട്ട് രാഗേഷ് ചിരിച്ചതോര്‍ത്ത് അവനി വെറുതേ ചിരിച്ചു.
 വീട്ടില്‍ ആയുഷിന് പറഞ്ഞ് കൊടുത്തിരുന്ന കഥകളൊക്കെ എഴുതി പ്രസിദ്ധീകരിക്കാന്‍ പ്രോത്സാഹിപ്പിച്ചത് രാഗേഷായിരുന്നു. ആദ്യത്തെ പുസ്തകത്തില്‍ അവനിജ എന്ന പേര് അച്ചടിച്ച ദിവസം! 
 ഓ... ശ്രദ്ധ കിട്ടുന്നേയില്ല. പിങ്കുവിനെ എങ്ങനെയാണ് പുതിയ കഥാപാത്രമാക്കുക? അതിന്റെ മുള്ളുകളുപയോഗിച്ച് ദുഷ്ടന്മാരെ കീഴ്പ്പെടുത്തിക്കാം. പന്തുപോലെ ഉരുണ്ടുരുണ്ട് ദൂരേക്ക് സഞ്ചരിപ്പിക്കാം. പക്ഷെ, നല്ലൊരു കഥയുടെ പ്ലോട്ട് കിട്ടുന്നില്ല. കുഞ്ഞുങ്ങള്‍ കാത്തിരിക്കും ഈ ആഴ്ച തങ്ങളുടെ വക അവര്‍ക്ക് കരുതിവച്ചിരിക്കുന്ന സമ്മാനമോര്‍ത്ത്, റിങ് ചെയ്ത ഫോണ്‍ കട്ടാക്കിക്കൊണ്ട് അവനി, അല്‍പം ഉറക്കെത്തന്നെ പറഞ്ഞു, ‘ഇയാളുകാരണമാണ്... പ്രോഗ്രാം ശരിയാക്കിയിട്ട് പരസ്യം ചെയ്താല്‍ മതിയെന്ന് ഞാനപ്പോഴേ പറഞ്ഞതാ... ഒരു മാസം മുന്നേ പരസ്യം തുടങ്ങി, ഇപ്പൊ നാലും അഞ്ചും തവണ വിളിയാണ് ഞാനെന്തു ചെയ്യും?’ 
 നിഖിത, വെറുതെ ചിരിച്ചു. ഒരുങ്ങുന്നതിനിടെ കമ്മലിന്റെ കൊളുത്ത് മുറുക്കിക്കൊണ്ട് ചോദിച്ചു,
‘ആന്റീ, ഞാനിന്നുച്ചയ്ക്ക് വരാം. ഇന്നെങ്കിലും നോക്കിയാലേ നാളെ എനിക്കത്...’
 ‘ഓ, അത് ശരിയാക്കിയിട്ടുണ്ട്. ജനിറ്റിക്സിന്റെ പിരിയന്‍ കോണികള്‍! നിനക്ക് മുതിര്‍ന്ന കുട്ടികളെക്കാണിക്കാനല്ലേ? അവർക്കുള്ളതൊക്കെ എളുപ്പമാണ്. ഞാന്‍ കുഞ്ഞുങ്ങള്‍ക്കുവേണ്ടിയുള്ളതാണാലോചിക്കുന്നത്. നിഖിത ചോറ്റുപാത്രം ബാഗില്‍ വച്ച് പുറത്തേക്കിറങ്ങി. അവള്‍ പറഞ്ഞത് ശരിയാക്കിയിട്ടില്ലല്ലോ എന്ന് മനസിലോര്‍ത്ത് അവനി കതകടച്ചു. മൂന്നാം നിലയിലെ ഇരുമുറി ഫ്ലാറ്റില്‍ ഇനി ആയുഷും രാഗേഷും നിറയുമെന്ന് അവനിക്കു തോന്നി. 
 രണ്ടാമത്തെ പുസ്തകം പ്രസിദ്ധീകരിച്ച് കുറച്ചു കഴിഞ്ഞപ്പോഴാണ് ഈ ഡിജിറ്റല്‍ ബാലമാസികയുടെ മേധാവി വരുന്നത്. ആയുഷ്, സ്കോളര്‍ഷിപ്പോടെ വിദേശത്ത് പഠിക്കാന്‍ ചേര്‍ന്ന് ആഴ്ചകള്‍ക്കുള്ളില്‍. പിന്നൊന്നും ഓര്‍ത്തില്ല. ഒരു മാറ്റം... അത്രമാത്രം! അവരുടെ ചെറിയൊരു സംരംഭം, തനിക്ക് ചെയ്യാനെന്തെങ്കിലും... ഇവിടെ ഒരു ഫ്ലാറ്റു വാങ്ങി. രാഗേഷ് മാറ്റം കിട്ടി ചെന്നൈയ്ക്കു പോയപ്പോള്‍ നിഖിതയെ പേയിംഗ് ഗസ്റ്റായി കൂടെക്കൂടി. തന്റെ കുട്ടിക്കഥകളെ സ്വയം ആനിമേഷന്റെ സഹായത്തോടെ ചലിപ്പിച്ച് കുട്ടികളിലേക്കെത്തിക്കുന്നത് ആദ്യമൊക്കെ വലിയ സാരമുള്ള പണിയായിരുന്നു. ആയുഷ് മാത്രം കേട്ടിട്ടുള്ള തന്റെ കഥകള്‍ ഓരോ കുഞ്ഞു മനസിലേക്കും. പിന്നെയത് മടുത്തു തുടങ്ങി. വെറുതെ കണ്ട് മറക്കാന്‍ മാത്രമായി ആനിമേഷന്‍ കഥകള്‍! കഥകേട്ട് കുഞ്ഞുങ്ങളുടെ മനസില്‍ വിടരുന്ന സങ്കല്‍പ്പങ്ങള്‍ക്ക് നിറം നല്‍കാന്‍ താനാരാണ്? അവരുടെ മനസിലെ കാക്കയ്ക്കും പൂച്ചയ്ക്കും പൂമ്പാറ്റയ്ക്കും താന്‍ നിറം നല്‍കാമോ എന്ന് തോന്നാന്‍ തുടങ്ങി. മുതിര്‍ന്നവര്‍ കുട്ടികള്‍ക്കായി തയ്യാറാക്കുന്ന നിറമാണോ അവരുടെ മനസ്സിലുണ്ടാവുക? അവരുടെ പൂക്കള്‍ക്ക് ചുവപ്പാണോ? പൂമ്പാറ്റകള്‍ മഞ്ഞയും നീലയുമായിരിക്കുമോ? ഈ പിങ്കുവിനെ എങ്ങനെയാണ് ഞാനവരുടെ മുന്നിലെത്തിക്കുക?
നാലുവയസുകാരന്‍ ആയുഷ് ചിരിയോടെ ചോദിച്ചു,
‘അമ്മാ... നക്ഷത്രങ്ങള്‍ക്ക് ചിറകുണ്ടോ?
‘ഇല്ലല്ലോ’
‘ഉം ഉം, ഉണ്ടമ്മാ, ചിറകുണ്ട്... അത് താഴെ വരും’
‘ഇല്ല ആയുഷ്...’ അമ്മ ഒരു ഉരുള അവന്റെ വായില്‍ വച്ചിട്ട് പറഞ്ഞു അതിറക്കി അവന്‍ ചോദിച്ചു, ‘അപ്പൊ ഞാനെങ്ങനെ നക്ഷത്രങ്ങളുടെയടുത്ത് പോകും? അമ്മയെനിക്ക് സ്റ്റെപ്പുകളുണ്ടാക്കിത്തരുമോ? മുത്തശ്ശന്റെ വീട്ടിലെപ്പോലത്തെ ഏണിപ്പടികള്‍?’ ദോശ കഴിച്ച്, പ്ലേറ്റു കഴുകിവച്ച് അവനി വീണ്ടും മുറിയിലേക്ക് വന്നു. ആയുഷും മോളും തന്നെ അവര്‍ക്കരികിലേക്ക് വിളിക്കുന്നു. റിട്ടേഡ്മെന്റിനുശേഷം പോകാമെന്ന് രാഗേഷും പറയുന്നു, പക്ഷെ...
 അവനി, കളര്‍ബോക്സ് കയ്യിലെടുത്തു. കുട്ടിക്കാലത്ത് താന്‍ വരച്ചു ചുമരിലൊട്ടിച്ച വ്യത്യസ്ത വലിപ്പത്തിലുള്ള ഇതളുകളുള്ള പൂവിന്റെ ചിത്രം വെറുതെ ഓര്‍മ്മ വന്നു. ഓരോ ഇതളിനും ഓരോ നിറം. ഇപ്പോഴത്തെ തന്റെ ചിത്രങ്ങളുടെ അനാവശ്യമായ ക്രമവും അച്ചടക്കവും നോക്കി, അവനി ബ്രഷ് കൈയ്യിലെടുത്തു. പിങ്കുവിന്റെ ഓരോ മുള്ളിലും മിന്നാമിന്നികളെ വരച്ചു. പിങ്കുവിന് ചിറകുകള്‍ കൊടുത്ത്, ആനിമേഷനിലൂടെ അവനെ ബഹിരാകാശത്തേക്ക് പറപ്പിച്ചു. അവിടെച്ചെന്ന് അന്യഗ്രഹജീവികളോട് കൂട്ടുകൂടുന്ന പിങ്കു. അവന്‍ പറയുന്ന തന്റെ ഭൂമിയിലെ കാഴ്ചകള്‍. അതാകട്ടെ പുതിയ തീം. ആ കാഴ്ചകളെക്കുറിച്ചെഴുതി അയച്ചു കൊടുക്കുന്ന കുട്ടികള്‍ക്ക് നല്ല സമ്മാനങ്ങളൊക്കെ പ്രഖ്യാപിച്ചൊരു മത്സരം സംഘടിപ്പിക്കണം. പത്തുവയസ്സില്‍ താഴെയുള്ളവര്‍ക്ക്. അവരുടെ മനസ്സിലെ ഭൂമി, ചുറ്റുപാട്... വലിയവരുടേതല്ലാത്ത ഭൂമി!!
അവനി ഫോണ്‍ എടുത്തു.
‘സര്‍, സര്‍പ്രൈസ് സ്റ്റോറി തയ്യാറായിട്ടുണ്ട്. കൂടെ ഒരു മത്സരം കൂടി അറേഞ്ച് ചെയ്യൂ, നല്ല സമ്മാനങ്ങളൊക്കെ പ്രഖ്യാപിച്ച്... അതെ സര്‍, വ്യാഴാഴചയാവുമ്പോഴേക്കും മെയില്‍ ചെയ്യാം.. ഉം... അത് പിന്നെ പറയാം, സാര്‍ അനൌണ്‍സ് ചെയ്തോളൂ.... താങ്ക്യു. ശരി സര്‍,.. ഫോണ്‍ വച്ചു. പിങ്കുവില്‍ നിറങ്ങള്‍ ചേര്‍ത്തു.
 പിന്നെ ഓര്‍ത്തു, നിഖിതയ്ക്ക് ജീനുകളെക്കുറിച്ചുള്ള പ്രസന്റേഷന് വേണ്ട ഗ്രാഫിക്സുകളുണ്ടാക്കിക്കൊടുക്കാമെന്ന് പറഞ്ഞിരുന്നുവല്ലോ. അവനി, വരച്ചുവച്ച സ്കെച്ചുകള്‍ നോക്കി, ‘ജനിതകക്കോണിയുടെ പിരികള്‍’ വരയ്ക്കാന്‍ തുടങ്ങി. ഭാവനാലോകത്തേക്ക് പോകുന്ന പടികളെന്നോണം അതിനെ ഉയര്‍ത്തി വരച്ചു. ആ പൊക്കത്തിന്റെ അറ്റത്ത് നിറയെ നക്ഷത്രങ്ങളെ വരച്ചു. ചിറകുള്ള നക്ഷത്രങ്ങള്‍... തലമുറകളിലേക്ക് നീളുന്ന ആ ഏണിപ്പടികള്‍... പേരമകളിലേക്ക്, അമ്പിളിയിലേക്ക് സഞ്ചരിക്കുന്നുവെന്ന് തോന്നിയപ്പോള്‍ അവനി ഫോണെടുത്തു. അങ്ങോട്ട് പോണം. അവളെക്കാണണം.
‘അമ്മാ എന്താ ഈ നേരത്ത്?’ ആയുഷ് ചോദിച്ചു. അവിടെയിപ്പോള്‍ രാത്രിയാണ് മോളുറങ്ങാന്‍ കിടക്കുന്നു.
‘നീ മോള്‍ക്ക് കൊടുക്ക്’ 
ഫോണില്‍, കൊഞ്ചിയുള്ള മലയാളത്തില്‍ അമ്പിളിക്കുട്ടി വന്നു. 
‘അച്ചമ്മാ... ഒരു മുത്തായിക്കത പറഞ്ഞു തരോ?’
അവനി ഇത്രമാത്രം പറഞ്ഞു ‘ആയുഷ് ഞാന്‍ അങ്ങോട്ട് വരുന്നുണ്ട്’ ഫോണ്‍ കട്ട് ചെയ്തു.
 കോണിയുടെ ചുവട്ടില്‍ നിറയെ മിന്നാമിന്നികളെയും പൂക്കളേയും വരച്ചു. ഈ ചിറകുള്ള നക്ഷത്രങ്ങള്‍ ആയുഷിനരികില്‍ പറന്നു വരുമല്ലോ, പിന്നെ ഏണിയെന്തിന്? അവനി അത് മായ്ചുകളഞ്ഞു. ആനിമേഷനിലൂടെ അവയെ ചലിപ്പിച്ചപ്പോള്‍ നക്ഷത്രങ്ങള്‍ പറന്നു പറന്ന് താഴെ വന്നു. അവര്‍ മിന്നാമിനുങ്ങുകളോട് ചേര്‍ന്ന് പറന്നു നടന്നു. ചുണ്ടില്‍ നൂറായിരം മുട്ടായിക്കതകളുമായി...