Wednesday 16 June 2021

ഭൂമിയുടെ അവകാശികൾ ഒരു പാരിസ്ഥിതികേതര വായന

ഭൂമിയുടെ അവകാശികൾ എന്ന കഥ വായിക്കുമ്പോൾ കൂടുതലായും കേട്ടിട്ടുള്ള ചർച്ച അല്ലെങ്കിൽ ആദ്യവായനയിൽ തോന്നുന്ന അഭിപ്രായം ബഷീറിന്റെ നായക കഥാപാത്രത്തിന്റെ ആദർശബോധത്തെയും പ്രകൃതിസ്നേഹത്തെയും കുറിച്ചാണ്. അത്തരത്തിൽ ഒരു പാരിസ്ഥിതിക വായന അല്ലാതെ ഈ കഥയെ ആദർശവാദവും പ്രായോഗികവാദവും തമ്മിലുള്ള ഒരു കോൺഫ്ലിക്റ്റ് ആയി നോക്കിക്കാണാൻ ശ്രമിക്കുകയാണിവിടെ. ആദർശവാദിയായ കഥാനായകൻ ബിഗ് ബാങ്ക് തിയറിയും ജന്തുപൂജയും ഭൂമിയുടെ ഉൽപ്പത്തിയും ഓരോ സൂക്ഷ്മജീവിയുടെയും ഉത്ഭവവും ഒക്കെ നെടുങ്കൻ പ്രസംഗമായി കഥയിൽ പറയുന്നുണ്ട്. പ്രായോഗികവാദിയായ ഭാര്യ “ഭഗവാനെ പോലെയുള്ളവർ കല്യാണം ഒന്നും കഴിക്കാതെ വല്ല ഗുഹയിലും പോയി തപസ്സിരിക്കുന്ന താവും നല്ലത്” എന്ന് പരിഹസിക്കുന്നു.
ആദർശവാദം ദീർഘദൂരത്തേക്കുള്ള വീക്ഷണങ്ങൾ പങ്കുവെക്കുന്നുണ്ട്. മുഴുവൻ ജീവികളെ മുഴുവൻ ആദ്യം വന്നടുക്കും കൊന്നൊടുക്കും എന്നിട്ട് ഒരു 500 കൊല്ലത്തിനകത്ത് മനുഷ്യനും ഒന്നടങ്കം ചാവും എന്ന് പറയുന്ന കഥാനായകൻ, മനുഷ്യന്റെ ദീർഘകാല നിലനിൽപ്പ് മുന്നിൽ കണ്ടുകൂടിയാണ് ജീവികളെ ഉപദ്രവിക്കരുത് എന്ന് പറയുന്നത്. സൈദ്ധാന്തികമായി കാര്യങ്ങൾ ദീർഘവീക്ഷണത്തോടുകൂടി കാണാൻ അത് പ്രേരിപ്പിക്കുകയാണ്. മറ്റൊരു ഉദാഹരണം നായകൻ എനിക്ക് ഈ പ്രപഞ്ചത്തെയെല്ലാം സ്നേഹത്തോടെ ആലിംഗനം ചെയ്യാൻ തോന്നുന്നുണ്ട് എന്ന് പറയുന്നതാണ് ആദർശവാദി, അമൂർത്തമായ ആശയങ്ങളിലേക്ക് തന്റെ സങ്കല്പനങ്ങളെ വ്യാപരിപ്പിക്കുമ്പോൾ പ്രായോഗികവാദി ഞാനും മക്കളും മറ്റുമാണ് പ്രപഞ്ചമെന്ന് വിചാരിച്ചാൽ മതി എന്നു പറയുന്നു. മൂർത്തമായ ടാൻജിബിൾ ആയ ഒന്നിലേക്കാണ് പ്രായോഗികവാദം എപ്പോഴും focus ചെയ്യുന്നതെന്ന് തോന്നിപ്പിക്കുന്നു ഈ ഭാഗം. 
ഇതെല്ലാം ഇങ്ങനെ ആയിരിക്കുമ്പോഴും പ്രകൃതി എല്ലാവർക്കും ഒരുപോലെ ആണെന്ന് വാദിക്കുന്ന ആദർശവാദി നമുക്ക് നിവൃത്തിയില്ലെങ്കിൽ മറ്റ് ജീവികളെ കൊല്ലുന്നതിൽ ഇല്ലെന്ന് തെറ്റില്ലെന്ന് പറഞ്ഞു വെക്കുന്നതും കഥയിൽ കാണാം. പഴുതാരയെ കാണുമ്പോൾ പേടിച്ച് അതിനെ ചിക്കി പുറത്തു കളയൂ എന്ന് പറയുന്ന കഥാനായകൻ അതിന് ഉദാഹരണമാണ്.
 പ്രകൃതി നിയമം അനുസരിച്ച് എല്ലാ ജീവികളും തന്റെ നിലനിൽപ്പിനുവേണ്ടി ഒന്നിനെ കൊന്നും ഭക്ഷിച്ചും ഒക്കെയാണ് നിലനിൽക്കുന്നത് അത് തെറ്റല്ല എന്ന് ഭാര്യയുടെ കഥാപാത്രത്തിലൂടെ സ്ഥാപിക്കാനുള്ള ശ്രമം കാണുന്നു. അതുകൂടാതെ ഭാര്യ എലിയെ കൊല്ലണം, എലിവിഷം വാങ്ങണം, പൈസ തരണം എന്നു പറയുമ്പോൾ അയാൾ അതിനെ തടയുകയുല്ല മറിച്ച് “ഈ കൊലയിൽ എനിക്ക് പങ്കില്ല, കശ്മല സംഹാരത്തിന് ഒരുങ്ങിക്കഴിഞ്ഞു, ഞാൻ നിരപരാധി” എന്ന് പാസീവ് ആയ ഒരു പ്രതികരണത്തോടെ മാറി നിൽക്കുകയാണ് ചെയ്യുന്നത്. ആദർശവാദം ഡയലോഗിൽ മാത്രമായി പോകുന്ന ഒരു ഘട്ടം നമുക്കിവിടെ കാണാം. 
കഥയുടെ അവസാനം, കഥാനായകൻ പ്രായോഗികവാദത്തോട് യോജിക്കുന്നില്ലെങ്കിലും അതിനോട് സമരസപ്പെടാനുള്ള ഒരു വ്യഗ്രത കഥയിൽ കാണുന്നു. പ്രായോഗികമല്ലാത്ത തത്വങ്ങൾ പലപ്പോഴും ഏട്ടിലെ പശു പുല്ലുതിന്നില്ല എന്ന ചൊല്ലിനെ ഓർമ്മിപ്പിക്കുന്നതാണ്. കേവലം ആദർശത്തിൽ മാത്രം വിശ്വസിച്ചുള്ള മുന്നോട്ടുപോക്കും കേവലം പ്രായോഗികതയിൽ ഉള്ള മുന്നോട്ടു പോക്കും അപ്രായോഗികമാണെന്ന് പറയേണ്ടിവരും. അവ തമ്മിലുള്ള ഒത്തുപോക്ക് ശരിക്കും ദാമ്പത്യം പോലെ, ഒരാളെ ഒരാൾ സഹായിച്ചും ആശയങ്ങൾ ഇടകലർത്തിയും പ്രശ്നങ്ങൾ പറഞ്ഞ് തിരുത്തിയും ഒരു ലക്ഷ്യത്തിലേക്ക് പോകുന്നതിന് തുല്യമാണ് എന്ന് കഥയിലെ ഭാര്യയും ഭർത്താവും രൂപകങ്ങളായി നമുക്ക് സൂചന തരുന്നു. 
ബഷീറിയൻ ബ്രില്ല്യൻസ് ഒരിക്കലും പ്രകൃതിനിയമം പോലും തെറ്റാണെന്ന് വാദിക്കുന്ന ഒരു കടുംപിടുത്തത്തിലേക്ക് പോകുമെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്. അത്തരത്തിൽ രണ്ട് വാദഗതികളുടെ സമന്വയം ഭംഗിയായി ആവിഷ്കരിച്ചിരിക്കുന്ന ഒരു കഥയായും ഭൂമിയുടെ അവകാശികൾ എന്ന കഥയെ വായിക്കാം.
ശ്രദ്ധിച്ചാൽ, കഥയിൽ ഒരു പൊടി മുൻതൂക്കം കഥാനായകനുള്ളതാണ്. അയാളുടെ ചിന്ത, ഒരു ബോധധാരയായി വായനക്കാരെ കഥയിലേക്ക് പ്രവേശിപ്പിക്കുന്നു. അത്തരത്തിൽ നോക്കുമ്പോൾ ആദർശങ്ങളിലും മൂല്യങ്ങളിലും ഊന്നിക്കൊണ്ടുള്ള ഒരു പ്രായോഗികതയ്ക്ക് പ്രാധാന്യം നൽകണം എന്ന് ബഷീർ പറഞ്ഞു വയ്ക്കുകയല്ലേ ഈ കഥയിലൂടെ? 
ഒരർത്ഥത്തിൽ ആദർശവാദവും പ്രായോഗികവാദവും നമ്മുടെ ഉള്ളിൽ തന്നെയുള്ള രണ്ട് സംഗതികളാണ്. ഇതിൽ ഏതെങ്കിലും ഒന്നു മാത്രം എന്ന ചിന്ത പ്രയാസമാണ്. കേവലം ആദർശം മാത്രമായാൽ അപ്രായോഗികമായിരിക്കും ജീവിതം. പ്രായോഗികതയിൽ മാത്രം ഊന്നി ചിന്തിച്ചാൽ അത് മൂല്യങ്ങളോ മനുഷ്യത്വമോ ഇല്ലാത്ത ചിന്തയായി മാറും. പ്രായോഗികമായി ഇത് രണ്ടും കൂടി നിലനിൽക്കുന്ന അവസ്ഥയിലാണ് പ്രപഞ്ചത്തിന്റെ നിലനിൽപ്പ് എന്നു കൂടി ഓർമ്മിപ്പിക്കാൻ ഭൂമിയുടെ അവകാശികൾ എന്ന ഈ കഥയ്ക്ക് സാധിക്കുന്നുണ്ട്.

5 comments: